Saturday 21 January 2023

ചുഴിച്ചുരുളുകളൊളിപ്പിച്ച ചുംബനങ്ങൾ

 

കടൽ കടക്കാതെ

കര വാണവർക്കും

കര കാണാതെ

കടൽ വാഴുന്നവർക്കുമിടയിൽ

കരയുടേയും കടലിൻ്റേയും

കരളറിഞ്ഞ ചിലരുണ്ട്.

അവർ,

കടൽപാതി കരപാതി ഉടൽ പകുത്തവർ

- മൽസ്യകന്യകമാർ.

 

കടൽ,  ചിലവേളകളിൽ അവരെ

മൗനമായി പ്രണയിക്കാറുണ്ട്.

ചിലപ്പോൾ, കരയവരെ

കിനാവ് കാണാറുണ്ട്.

മിഴിച്ചിപ്പികൾക്കുള്ളിൽ

കടൽ അവരെ

ഒളിച്ചുവയ്ക്കുന്നു.

കരയുടെ ഉണർച്ചകളിൽ അവർ

മറഞ്ഞുപോകുന്നു.

കരയും കടലും കാണാത്ത

നിലാരാത്രികളിലവർ

തീരത്തെ പാറക്കെട്ടുകളിൽ

ഇളവേൽക്കാനെത്തുന്നു.

നിലാവുപോൽ പിന്നീട്

അവരും മായുന്നു.

വിരഹവേളകളിൽ ചില പാറകൾക്ക്

ചെകിളച്ചിറകു വിരിയുന്നു.

ചുഴിയാഴച്ചുരുളുകളിലേക്ക് പറന്നെത്തി, അവ

മൽസ്യകന്യകമാരുടെ

ചുംബനമണിയുന്നു.

കടലിൻ്റേയും കരയുടേയും

കൺകളെ മൂടി

ചാന്ദ്രരശ്മികൾ നീർത്തിവിരിച്ച

വെൺശയ്യാതല,

അവരേയുമേറ്റി പറന്നകലുന്നത്

കണ്ടവരുണ്ടത്രേ!

ഗന്ധർവ്വഗീതികൾക്കൊപ്പം

ഇപ്പോഴുമാ പ്രണയികൾ

പറന്നുനടക്കുന്നുണ്ടത്രേ!!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

No comments: