ഞാനും നീയുമെന്ന
ഇരുഭൂഖണ്ഡങ്ങളുടെ
അതിർവരമ്പിൽ
ഒരു മരം നിൽപ്പുണ്ട്.
എൻ്റേയും നിൻ്റേയും
ജീവജലം നുകർന്നുചുവന്ന
പൂക്കളുണ്ടായിരുന്ന ഒരു മരം.
മരത്തിനൊരു പേരുണ്ടായിരുന്നു.
അതിലെ പഴങ്ങളോളം
മധുരമുള്ളൊരു പേർ
നിനക്കുമെനിക്കും
പിന്നെ മരത്തിൽ ചേക്കയിരുന്ന
കിളികൾക്കും മാത്രമറിയുന്ന പേർ.
പൂക്കളും കായ്കളും പൊഴിഞ്ഞ
മരത്തിൽ നിന്ന് കിളികളും,
നീർവറ്റി വരണ്ട
നമ്മുടെ നാവിൽ നിന്ന് മൊഴികളും
പറന്നുപോയ്.
വേനലറുതി കായുന്ന മരത്തിൻ്റെ
വേരുകളിപ്പോൾ
ഒരു പേരിൻ്റെ
നീരോർമ്മകൾ തിരയുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxx

No comments:
Post a Comment