Friday 26 May 2023

നീ വല്ലാതെ വൈകിയല്ലോ...

വൃക്ഷങ്ങളുടെ നിഴലുകളിലും

പൂമരച്ചുവടുകളിലും

ഒളിച്ചുവച്ചവയെയാണോ

തിരഞ്ഞുപോയത്

ആറ്റിലൂടൊഴുകിയകന്ന

കുളവാഴപ്പൂക്കൾക്കിടയിൽ

വീണുപോയവയെ?

മഴപ്പക്ഷിച്ചിറകേറി

പറന്നുപോയവയെ?

മഞ്ഞിൻചില്ലയിൽ

പൊട്ടിവിരിഞ്ഞ

വെയിൽപ്പൂവിന്നിതളുകളിൽ

തിളങ്ങിനിന്നവയെ?

പാതയോരത്തെ

പച്ചപ്പുൽപ്പരപ്പു നീളെ

തുളുമ്പിവീണവയെ?

കുളക്കൽപ്പടവുകളിൽ

പറ്റിവളരുന്ന പായൽ

മറച്ചുപിടിച്ച രഹസ്യലിഖിതങ്ങളിൽ

ധ്വനിച്ചുനിന്നവയെ?

 

നിഴൽനീണ്ടനേരത്ത്

തേടിച്ചെന്നപ്പോൾ

വഴിമുറിച്ചു വീണുകിടക്കുന്നു,

പഴകിയടർന്നൊരോർമ്മച്ചില്ല .

ഇലഞരമ്പുകളിൽ ബാക്കിയായ

ഇത്തിരിപ്പച്ചയിലേക്ക്

ഉണക്കെത്തിനോക്കിത്തുടങ്ങിയിരിക്കുന്നു.

വരിമുറിഞ്ഞ ഉറുമ്പുകളെപ്പോലെ

ഗമനപാതയറിയാതെ

ചില്ലക്കപ്പുറം

നിരനിരയായ് പകച്ചുനിൽക്കുന്നു,

കളഞ്ഞുപോയ നമ്മെ

തേടിയലഞ്ഞുതളർന്ന

(ചുവരിടിഞ്ഞ) കുളക്കടവും

(വരണ്ടുനേർത്ത) കായലും,

(നിറംമാഞ്ഞ) വഴിയോരങ്ങളും

(വാടിവീണ) വെയിൽപ്പൂക്കളും

 

നീ വല്ലാതെവൈകിപ്പോയല്ലോ’ എന്ന

നെടുവീർപ്പുകൾ,

അപ്പോഴേക്കും

മുറിച്ചുകടക്കാനാവാത്ത ആഴത്തിൽ

മുന്നിലൊരു ഗർത്തം തീർത്തിരുന്നു.

തിരിച്ചുനടക്കാനുള്ള വഴിയോ,

നിഴലിനൊപ്പം

ഇരുളിൽ മറഞ്ഞിരുന്നു.

Xxxxxxxxxxxxxxxxxxxxxxxxxxxxxx

 


No comments: