Thursday, 6 June 2024

ബന്ധിതം

കണ്ണുകൾ മൂടിക്കെട്ടി,
കാൻവസിൻ്റെ മുന്നിൽ നിൽക്കുന്നു.
നിന്നെ ഓർത്തെടുക്കുന്നു.


നിന്നെ വരക്കുന്നു.
പുഴയെ വരക്കുന്നു.
പൂക്കളെ,
പാടുന്ന കിളികളെ,
നക്ഷത്രങ്ങളെ,
തെളിഞ്ഞ ആകാശത്തെ,
സൂര്യനെ വരക്കുന്നു.


നീയെൻ്റെ കളർ പാലറ്റ്
തട്ടി മറിക്കുന്നു.
കണ്ണു തുറന്നപ്പോഴേക്കും
എൻ്റെ പുഴ ഒഴുകിപ്പോയിരുന്നു.
പൂക്കൾ പൊഴിഞ്ഞുപോയിരുന്നു.
കിളികൾ പറന്നുപോയിരുന്നു.
ആകാശമിരുണ്ട്,
നക്ഷത്രങ്ങൾ മാഞ്ഞ്,
സൂര്യൻ മറഞ്ഞുപോയിരുന്നു.


ചായപ്പടർപ്പിൽ
നിന്നെ തിരഞ്ഞു.
പച്ചയിൽ,
മഞ്ഞയിൽ,
ചുവപ്പിൽ,
വെളുപ്പിൽ..



ഒരു തുള്ളി കറുപ്പിനാൽ
ഞാനൊരു ബലൂൺ വരച്ചു.
പിന്നെ നിറങ്ങൾ
ഊതിയൂതി നിറച്ചു.
ബലൂൺകാലുകളിൽ
ഇപ്പോഴൊരാകാശപേടകം.
ഞാനതിൻ്റെ ഒത്ത നടുക്കിരിക്കുന്നു.
പറക്കുന്നു.

രാജ്യങ്ങൾ പറന്നുപറന്നു പോകുന്നു
സമുദ്രങ്ങൾ,
ഗ്രഹങ്ങൾ,
ഗാലക്സികളാകെയും
പറന്നുപറന്നുപോകുന്നു.



ഇപ്പോഴത്
തുടിക്കുന്ന ഹൃദയം കൊത്തിവച്ച
ഒരു പടിവാതിലിലിലെത്തുന്നു.
ഞാൻ വാതിൽ തള്ളിത്തുറന്ന്
ഒരു ഒറ്റമുറിയിലേക്കു കടക്കുന്നു.
മുറി നിറയേ
നിൻ്റെ കുസൃതിച്ചിരിയുടെ
ചുവന്ന റോസാപ്പൂക്കൾ!

ഞാൻ നിന്നെ തിരയുന്നു.

അപ്പോഴതാ,
പൂക്കൾ ചിറകു വിടർത്തുന്നു.
പറന്നു പൊങ്ങുന്നു.
ദൂരങ്ങളിൽ നിന്ന്
എനിക്കു കേൾക്കാം,
അകന്നകന്നുപോകുന്ന
അവയുടെ ചിറകടികൾ.

ചിറകു മുറിഞ്ഞ്
ബന്ധിതമായ
ഒരു ചിരി
ഇപ്പോഴിവിടെ
എൻ്റെ ചുണ്ടുകളോടു
പറ്റിച്ചേരാനായി,
ഇല്ലാച്ചിറകുകളിട്ടടിച്ചുകൊണ്ടിരിക്കുന്നു.

Wednesday, 5 June 2024

പുഴുജീവിതത്തിനൊടുവിൽ...



മരണമല്ല,
ധ്യാനമാണ്,
പുഴുജീവിതത്തിനൊടുവിലെ
സുഷുപ്തിയാണ്.
വർണ്ണങ്ങളായ് പുനർജ്ജനിക്കാനുള്ള
തപസ്സാണ്,
ശലഭജന്മത്തിലേക്കുള്ള
നിശ്ശബ്ദയാത്രയാണ്. 


പറന്നുയരുന്ന 
ചിറകുകളിൽ
പല നിറങ്ങളിൽ
മുദ്രണം ചെയ്തിരിക്കുന്നത്,
തപസ്സിൻ്റെ നാളുകളിലെ
ധ്യാനശ്ലോകങ്ങളല്ല,
ആഹ്ളാദത്തിൻ്റെ
ആകാശവർണ്ണങ്ങളാണ്.

മരണസുഷുപ്തിയുടെ വിനാഴികകളെ
കൊക്കൂണുകൾ
മറവിയുടെ
പട്ടുനൂലിഴകൾ കൊണ്ട്
പൊതിഞ്ഞെടുക്കുന്നു.

ഓർമ്മകളെ അടക്കം ചെയ്ത
ശവക്കല്ലറകൾക്കുള്ളിൽ നിന്ന്
ആത്മാക്കൾ 
വർണ്ണശലഭങ്ങളായ് പറന്നുയരുന്നു.

ചിറകുകൾ മുളയ്ക്കാതെ പോയവയ്ക്ക്
ജീർണ്ണതയുടെ വേവുഗാഥകൾ 
രേഖപ്പെടുത്താനായേക്കാം.
പറന്നുയർന്നവയോട്
അതൊന്നും ചോദിക്കരുത്.
പൂർവ്വജന്മം എന്നത്
അവയ്ക്ക് 
വായിക്കാതെ പോയ
പഴങ്കഥ മാത്രമാവും.




Tuesday, 4 June 2024

'കോടി'പതി

താലികെട്ടും പുടവകൊടയുമില്ലാതെ

ആദിവാസിക്കോളനിയിൽ നിന്ന്

അയാളുടെ കയ്യും പിടിച്ച് 

പുറംലോകത്തേക്ക് ഒളിച്ചോടിയ കാലത്ത്

അവൾക്ക്

മൊബൈൽ ഫോണെന്നത് 

കേട്ടറിവു മാത്രമായിരുന്നു.

പുതുമോടിയിൽ 

കണവൻ സമ്മാനിച്ച ഫോണിൽ

അത്യാവശ്യ നമ്പറുകൾ 

ഫീഡ് ചെയ്ത് കൊടുത്തതും

അതിയാനായിരുന്നു.


ഒരു വർഷം കഴിഞ്ഞ്

ഒന്നാമത്തെ മകളു പിറന്നപ്പോഴേക്കും

പലചരക്കുകടക്കാരൻ വാസുപ്പാപ്പൻ്റേയും

മീങ്കാരൻ മയ്തീനിക്കായുടേയും 

വാടകവീടിൻ്റെ ഉടമ

ജോസപ്പുമുതലാളിയുടേയും

കോൾ ഹിസ്റ്ററി നോക്കി,

കള്ളും കഞ്ചാവും മണക്കുന്ന

ഇടിക്കൊപ്പം

'കുഞ്ഞിൻ്റെ തന്തയാര്?' എന്ന 

ചോദ്യം കേട്ടപ്പോൾ,

അപ്രത്തെ വിലാസിനിയമ്മയുടെ വീട്ടിൽ 

റ്റിവി കാണാൻ പോയ്ത്തുടങ്ങിയതു മുതൽ മാത്രം

പരിചിതമായ

'ഫ്ലവേഴ്സ് ഒരു കോടി'യിലെ 

ചോദ്യങ്ങൾ അവൾക്കോർമ്മ വന്നു. 

അതിയാൻ്റെ  മൂക്കിൻ തുമ്പത്തെ 

തടിച്ച മറുകു പോലും അതുപോലുള്ള 

കുഞ്ഞ് പിന്നാരുടെ?

എന്ന മറുചോദ്യത്താൽ 

ഒടുവിലവൾക്ക്

അതിയാൻ്റെ പേരൊഴികെ

മറ്റു പേരുകൾ

മായ്ച്ചുകളയാനൊത്തു.


ഫോൺ നമ്പറുകൾ ഡെലീറ്റ് ചെയ്യാൻ

അതിനകം പഠിച്ചിരുന്നതിനാൽ

ചോദ്യമുനയിൽ നിന്ന

ആളുകളുടെ നമ്പറുകൾ

മൊബൈൽ ഫോണിൽ നിന്ന്

അവൾ തന്നെ ഡെലീറ്റ് ചെയ്തു.


ചോറിനു മീങ്കൂട്ടാൻ വേണമെന്ന്

അയാൾക്ക് നിർബന്ധമുണ്ടായിരുന്നിട്ടും

കടമായിനി മീൻ വാങ്ങില്ല,

എന്നവൾ തീരുമാനിച്ചു.

പലചരക്കുകടയിലെ പറ്റുബാക്കിയേയും

കടം പറഞ്ഞ വാടകക്കുടിശ്ശികയേയും ഓർത്ത്

കഴുത്തിലെ കറുത്തചരടിൽ തൂങ്ങുന്ന,

സ്വയം കൂലിപ്പണി ചെയ്തുണ്ടാക്കിയ,

ഇത്തിരിപ്പോരം പോന്ന മിന്നിൽ

തിരുപ്പിടിച്ച്,

കള്ളിറങ്ങി വിഷണ്ണനായിരുന്ന

അയാൾക്കരികിലിരുന്ന്

സ്നേഹത്തോടെ

ചോറും മീങ്കൂട്ടാനും വിളമ്പി,

മൽസരത്തിൽ നിന്ന്

പുറത്താകാതെ നിന്നു.


രണ്ടു വർഷത്തിനുള്ളിൽ പിറന്ന

രണ്ടാമത്തെ പെൺകുട്ടിക്കൊപ്പം

ദിവസേനെയുള്ള ഇടിയും

കഞ്ചാവുമണവും കൂടി വളർന്നപ്പോൾ

അവൾ

'ഫോൺ എ ഫ്രെൻ്റ് ' ഒപ്ഷനിൽ

വിലാസിനിയമ്മയുടെ

'ക്വിറ്റ്' എന്ന ഉപദേശം കൈക്കൊള്ളാതെ

അതിയാൻ്റെ പേർ

പിന്നെയും ലോക്ക് ചെയ്തു.

മൂത്ത മകൾക്ക്

പൊട്ടുകമ്മൽ വാങ്ങാൻ സ്വരുക്കൂട്ടിയ

ബാക്കി സമ്പാദ്യവും

അങ്ങിനെ അവൾക്ക് നഷ്ടമായി.


ഇടികൊണ്ടു നാഭി തകർന്ന 

ഒരു രാത്രിയിൽ

വിവരമറിഞ്ഞെത്തിയ

പോലീസുകാരോട്

'എനിക്കു പരാതിയൊന്നുമില്ലേ'യെന്ന്

കരഞ്ഞുപറഞ്ഞു.

പിന്നേയുമയാൾക്കരികിലിരുന്ന്

സ്നേഹത്തോടെ

ചോറും 

മക്കൾക്കു പോലും കൊടുക്കാതെ മാറ്റി വച്ച,

വിലാസിനിയമ്മ കൊടുത്ത

ഇത്തിരി ഇറച്ചിക്കറിയും വിളമ്പി.


മൽസരം തുടർന്നു.


മൂന്നു വർഷത്തിനുള്ളിൽ

മൂന്നു പെറ്റ്,

മൂന്നാമത്തേതും പെൺകുഞ്ഞായിപ്പോയതിനും

ജാരസംസർഗ്ഗത്തിനും കൂടിയുള്ള ഇടി 

വർഷങ്ങളോളം വളർന്ന്,

ഒടുവിൽ 

മടവാളിൻ മൂർച്ചയിൽ നിന്ന് രക്ഷപ്പെടാൻ

പറമ്പു മുഴുവനോടിയ

ഒരു രാത്രിയിൽ

അവസാനത്തെ പിടിവള്ളിയായാണ്

അവൾ

വിലാസിനിയമ്മയുടെ വീട്ടിലെ

കട്ടിലിനടിയിൽ

നൂണ്ടുകയറി ഒളിച്ചിരുന്നത്.

അവിടത്തെ കുട്ടേട്ടൻ 

ആയിടെ വിഭാര്യനായ

ആളാണെന്ന്

ഓർക്കാനുള്ള ഇട

അവൾക്കു കിട്ടിയില്ല.


അവളുടെ വാടകവീട്ടിൽ

തിളച്ച കഞ്ഞി തൂകി,

അടുപ്പു കെട്ടു.

മീങ്കൂട്ടാൻ

കരിഞ്ഞുപിടിച്ചു. 

മൂക്കിലെ മറുകിൻ്റെ

തെളിവു നൽകാനില്ലാതിരുന്ന,

പൊട്ടിവിടരുന്ന കൗമാരത്തെ

ഭയന്നിരുന്ന 

ഇളയ രണ്ടു കുഞ്ഞുങ്ങൾ

മൂത്തവളുടെ കൂടെ

എവിടെയോ ഒളിച്ചു.


അവളെ തേടി നടന്ന് ഒടുവിലയാൾ

'ഇതാണല്ലേ നിൻ്റെ ജാരൻ' എന്ന്

കട്ടിലിനടിയിൽ നിന്ന് അവളെ

''കയ്യോടെ'' പിടി കൂടി,

കൂടുതൽ തെളിവിനായി അയാൾ

കോൾ ഹിസ്റ്ററി തപ്പുമ്പോൾ,

മൊബൈൽ ഫോൺ പിടിച്ചുവാങ്ങി

ഫിഫ്റ്റി ഫിഫ്റ്റി എന്ന

 ഒപ്ഷൻ വച്ചത്

കുട്ടേട്ടനാണ്.

മൂന്ന് വർഷമായിട്ടും

ഒരു നിലയ്ക്കുമുയരാത്ത

ദാമ്പത്യം എന്ന

ആ റോങ്ങ് ഒപ്ഷൻ

ഒടുവിലവളങ്ങു ഡെലീറ്റ് ചെയ്തു.

എന്നിട്ട്

എന്തും വരട്ടെയെന്നു തീരുമാനിച്ച്

കുട്ടേട്ടൻ തന്ന

അവസാന ലൈഫ് ലൈനിൽ

'കുട്ടേട്ടൻ' എന്ന ഒപ്ഷൻ

ലോക്ക് ചെയ്യാതെ

മൽസരം ക്വിറ്റ് ചെയ്ത്

ബാക്കിയായ

മൂന്നു മക്കളേയും നയിച്ച്

നിലത്തു ചവിട്ടി നടന്നു പോയി.




Thursday, 30 May 2024

ഞാനാഗ്രഹിക്കുന്നു...

 പടിഞ്ഞാറേ കോലായയിൽ

ചാഞ്ഞുപെയ്യുന്ന 

ഇളവെയിൽനനവിൽ

ചിത്രത്തൂണിന്റെ നിഴൽത്തണുപ്പിൽ

നിന്റെ തോളിൽ തല ചായ്ച്ച്‌

ചുടുകാപ്പിയുടെ നീരാവിക്കുള്ളിലൂടെ

അകലെ

കടൽത്തിരകളിൽ കണ്ണെറിയുന്ന 

സായാഹ്നങ്ങൾ

തിരികെയെത്തണമെന്ന്

ഞാനാഗ്രഹിക്കുന്നു.

തൊടിയിലെ

അണ്ണാർക്കണ്ണൻ്റെ ത്ധിൽ ത്ധിലും

തിട്ടിനു മുകളിലൂടെ

വരിയിട്ടു നടക്കുന്ന

കീരിക്കുടുംബവും

തെക്കേ മുറ്റത്തെ 

ചെമ്പരത്തിത്തണലും

കൂനാംകുത്തിട്ട്‌ 

ആകാശമുത്തമിടുന്ന,

മാന്തോപ്പിലെ ഊഞ്ഞാലാട്ടങ്ങളും

തിരികെ വരണമെന്ന് 

ഞാനാഗ്രഹിക്കുന്നു.

പടിയിറങ്ങിപ്പോയ മണിപ്പൂച്ച

ഒരു ഇടവപ്പാതിയിൽ 

ആകെ നനഞ്ഞ്‌

തിരികെയെത്തുവാൻ

ഞാനാഗ്രഹിക്കുന്നു.

പൂച്ചയുറക്കങ്ങളിൽ നിന്ന്

എന്നെയുണർത്തുന്ന

നിന്റെ ശലഭചുംബനങ്ങളും

കുറുംകുറുകലുകളും

രോമക്കൈകളാലുള്ള

പൂച്ചയാലിംഗനങ്ങളും

ഞാനാഗ്രഹിക്കുന്നു.


ഇവിടെയുണ്ട്;

മഞ്ഞവെയിൽ വീണുവിളർത്തൊരു

വരാന്ത.;

തിരകളടങ്ങി ശാന്തമായൊരു

കടൽ..

കാപ്പുച്ചീനോയുടെ ചുടുമണം നുകർന്ന്,

പില്ലറുകളുടെ നിഴൽ പറ്റി,

ഞാനിവിടെ

നീയില്ലായ്മയിലേക്ക്

തല ചായ്ക്കുന്നു.

ഇരുൾ വീഴുമ്പോൾ

ക്ലാവു പിടിച്ച

ആ പഴയ വിളക്ക്‌

പുറത്തെടുക്കുന്നു.

അത്ഭുതങ്ങളൊന്നും

ഒളിപ്പിക്കാഞ്ഞിട്ടും

ഒരിക്കലും തിളങ്ങാത്ത വിധം

ഞാനതിനെ

തുടച്ചുതുടച്ച്‌..

തുടച്ചുതുടച്ച്‌....

xxxxxxxxxxxxxxxxxxx

Wednesday, 29 May 2024

നീ... ഞാൻ...

കാറ്റെറിഞ്ഞ

ചക്കരമാമ്പഴം.

വീണു പൊട്ടിയ 

ഓട്.

ഇടയിലൂടെ

അകത്ത് വീണുടഞ്ഞു ചിതറിയ

ചില്ലുവെളിച്ചം.


വെളിച്ചം ...

ഇരുണ്ട നിലവറകളിലേക്ക്

ഇറങ്ങി വരുന്ന

ഗോവണി.

കണ്ണു മൂടുന്ന

കറുത്ത ശീലത്തുണ്ടിനെ

മുറിച്ചെറിയുന്ന 

കത്രികത്തിളക്കം.

ഇരുട്ടു കൊണ്ട്

ഒളിപ്പിച്ചവയെ

വെളിപ്പെടുത്തുന്ന

തിരിവെട്ടം.

കറുപ്പിൻ്റെ അഖണ്ഡസാമ്രാജ്യത്തിലെ

വാൾത്തലക്കളങ്കം

.


കളങ്കം....

അഞ്ചിപ്പിക്കുന്ന 

പ്രകാശത്തിന്നെതിരെ

നിവർത്തിയ കുട.

തുടുത്ത ഇളം കവിളിൽ

അമ്മ തൊടുവിച്ച

കരിമഷി.

തെളിജലത്തിന്റെ 

തിരുനെറ്റിയിൽ 

കുറി ചാർത്തുന്ന 

തോണി.

പ്രണയപൂർണിമയ്ക്കു

കുറുകെ പറന്ന

ചക്രവാകപ്പക്ഷി.

അമൂർത്തതയിലും നിറവായ

നീ...

ഞാൻ.....


Saturday, 25 May 2024

ഉന്നം

 കടലിപ്പോൾ രണ്ടായ് പിളർന്ന്

നടുവിൽ ചാലു കീറിയിരിക്കുന്നു.

ആകാശഞൊറികൾ

ഒതുക്കി കെട്ടപ്പെട്ടിരിക്കുന്നു.

ഒരേ ദീപ്തിയിലൂഞ്ഞാലു കെട്ടി,

ധ്രുവങ്ങൾ

നിന്നിലേക്കെന്നിലേക്കാടുന്നു.


ദാ

ഇവിടമാകെ 

ഒലീവുകൾ തളിർത്തിരിക്കുന്നു.

ഇല കൊത്തിപ്പറന്ന

ഒരു പ്രാവ് 

അങ്ങേ ധ്രുവത്തിലെ തേനരുവിയിൽ

ഉന്മത്തനായ് വീണുപോയൊരു ഉറുമ്പിന്

ഒലീവിലയിട്ടു കൊടുക്കുന്നു.


ഒരു അമ്പിൻ മുനയിപ്പോൾ

ആ വെള്ളരിപ്രാവിനെ ഉന്നം വയ്ക്കുന്നുണ്ട്.

നോക്കൂ,

നിൻ്റെ കണ്ണുകളിപ്പോൾ

അമ്പു കൂർപ്പിച്ചു തീ പാറിക്കുന്നത്



Thursday, 23 May 2024

പൊന്മ

എത്ര വേഗത്തിൽ

എത്ര അനായാസമായി

അത്രമേൽ മനോഹരമായി

അത്രയും അവധാനതയോടെ

നീ

ആഴങ്ങളിലേക്കൂളിയിടുന്നു.


നിന്നെ അടയാളപ്പെടുത്തിയ

ജലശിൽപ്പം

വീണുതകരുന്നു.


ഒരൊറ്റ നിമിഷം 

പല വർണ്ണങ്ങൾ

ജലത്തിനേകി

നീ

തിരികെ പറക്കുന്നു.


നിൻ്റെ നീണ്ട കൊക്കിൽ

പിടയ്ക്കുന്ന കവിത....

പിടയുന്ന ഞാൻ...

Sent
Enter
Sent 1m ago
Enter
Sent 1m ago
Enter