Monday, 15 May 2023

ഓർമ്മപര്യന്തം

എല്ലാവീടുകളിലേയും

സന്ദർശനമുറികളിലും

തീനിടങ്ങളിലും കാണാം,

മരിച്ചുപോയവർ ഒഴിച്ചിട്ട

ഇരിപ്പിടങ്ങൾ.

എത്രപേർ പിന്നീട്

ഇരുന്നുവെന്നാകിലും,

സമരസപ്പെടാതെ

ബാക്കിയാകുന്ന

മെയ്ച്ചൂട്.

 

മരിച്ചുപോയവർ,

മിഴിയിരുൾമറവിലേക്ക്

ഒളിച്ചുപോയ

കുറ്റവാളികളാണ്.

'പിടികിട്ടാപ്പുള്ളി'യെന്ന്

പതിച്ച ചിത്രങ്ങൾ

നിലനിൽക്കുവോളം,

രേഖകളിൽ

അപരാധിയായി

അടയാളപ്പെട്ടിരിക്കുവോളം,

ഓർമ്മച്ചൂട്ടും വീശി

ഇരുൾക്കാട്ടിൽ നിന്നവർ

ഇടയ്ക്കിടെ

ഒളിസന്ദർശനം നടത്തും.

കാലം മറയുമ്പോൾ,

ചിത്രങ്ങൾ മായുമ്പോൾ,

അടയാളമുക്തി പ്രാപിച്ചവർ

സ്വതന്ത്രരാകും.

 

മരണമെന്ന ഒരേ തെറ്റിനുള്ള

ശിക്ഷകൾ പലവിധമാണ്.

ചിലർ

വിചാരണപോലുമില്ലാതെ

നിരുപാധികം

കുറ്റവിമുക്തരാക്കപ്പെടുന്നു.

മറ്റുചിലരാകട്ടെ,

ഓർമ്മപര്യന്തം

കഠിനതടവിന്

വിധിക്കപ്പെടുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


ദൃശ്യഭേദങ്ങൾ

സീൻ നമ്പർ വൺ.

 

കാഴ്ചയെ

ഊഞ്ഞാൽപ്പടിയിലിരുത്തി

വാനോളമാട്ടുന്നു,

ഒരുവൾ.

ചതുരവടിവിനുള്ളിലിരുന്നൊരു ലോകം

അവളെ നോക്കി,

മൂക്കിൽ

ഹാസവിരൽ ചേർത്ത്

നിശ്ചലം, നിശ്ശബ്ദം നിൽക്കുന്നു.

 

അവൾ കാണുന്ന ലോകമോ,

പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം

ഉല്ലാസമാടുന്നു.

കാറ്റിനോടും കടലിനോടും

കഥകൾ പറയുന്നു.

ഉയരത്തിൽ പറക്കുന്നു..

ഭൂമിയേക്കാൾ പരക്കുന്നു...

സമയപതംഗങ്ങൾ

ചക്രവാളങ്ങളോളം വിതാനിച്ച

ചിറകുകളുമായ്

അവൾക്കൊപ്പം പറക്കുന്നു.

അവളോ,

കാറ്റുപോൽ പറക്കുന്നു...

കടൽപോൽ പരക്കുന്നു....

 

സീൻ നമ്പർ റ്റൂ.

 

ചുവർഘടികാരത്തിലെ

ഘനീഭവിച്ചുപോയ പെൻ്റുലത്തിലും

മുറ്റത്തെ

പൊട്ടിച്ചെറിയപ്പെട്ട ഊഞ്ഞാലിലും

കാലം നിശ്ചലം.

അഴിച്ചിട്ട മുടിയാൽ

മുഖംമറച്ച്

നിശ്ശബ്ദയായ്, നിശ്ചലയായ്

അകത്തെ

വെളിച്ചമെത്താത്ത മുറിയിലെ

മെത്തയിൽ

കമിഴ്ന്നുകിടക്കുന്നു - അവൾ.

 

ചിറകുകളൊതുക്കിയൊരു ശലഭം

കൊക്കൂണിനുള്ളിലേക്കൊതുങ്ങി

പ്യൂപ്പാസുഷുപ്തി പ്രാപിക്കുന്നു.

 

നിസ്സംഗതയോടെ നിർമമതയോടെ

അനേകം

മൊബൈൽനീലവെട്ടങ്ങൾ

അതിദ്രുതം

അവൾക്കു ചുറ്റും കറങ്ങുന്നു.

രാപ്പകൽഭേദമെന്യേ

ഭൂമി

നീലപ്രകാശത്താൽ

ചുറ്റപ്പെടുന്നു.

മറ്റെല്ലാ നിറങ്ങളേയും പുറംതള്ളി

ഭൂമി,

നീലനിറമാർന്നുചലിക്കുന്ന

ഒരൊറ്റക്കണ്ണാവുന്നു.

അടർന്നുവീണു ചലനമറ്റൊരു

കണ്ണീർത്തുള്ളി പോലെ

അകത്തളങ്ങളിലെ ഇരുട്ടിൽ

മിഴികൾപൂട്ടിക്കിടക്കുന്നു, അവൾ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Wednesday, 10 May 2023

രുചിപാകി മുളപ്പിച്ച ദേഹപ്പൂന്തോട്ടം

 

നാട്ടുരുചിക്കൂട്ടുകളുടെ

അവധിക്കാലത്തിലേക്ക്

പൊന്നലുക്കിട്ടെത്തിയ തമ്പുരാൻ.

(എരിവുപുളിമസാല) അകമ്പടികളോടെ

ചൊകചൊകേ ചുവന്ന

പട്ടുടുത്ത്

കിരീടധാരണവടിവിൽ

പരിലസിച്ചൊരു

കർക്കിടകപ്രജാപതി.

ചെങ്കോൽ ചുഴറ്റുമ്പോൾ

രസമുകുളരാജനർത്തകികൾ

സ്വയം മറന്നാടുന്നു.

നിലയ്ക്കാത്ത ചിലമ്പൊലികളിൽ

ഒരു  പുഴയൊഴുകുന്നു.

തീരങ്ങളിൽ നിറയെ അളകൾ.

അളകളിൽ പൂമൊട്ടുകൾ നിറയുന്നു.

പിന്നെ നിറയെ മുള്ളുകളുള്ള

ചുവന്ന പൂക്കളായ് വിരിയുമ്പോൾ,

തീരമൊരു ചെമ്പരവതാനി.

 

പൂക്കൾ പുഴയിൽ നിറഞ്ഞൊഴുകി.

പുഴ ഒരു പൂവായൊഴുകി.

പുഴയൊഴുകി..

അവസാന പൂവും

ഒഴുകിയകലുംവരെ...

അളകൾ നികന്ന്

കര വരണ്ടുണങ്ങുംവരെ…

ഇനിയൊരു പൂവും വിടരാത്ത വിധം

മുള്ളുകൾ കരിഞ്ഞുതിരുംവരെ..

വള്ളിപ്പടർപ്പുകൾ മൂടുംവരെ..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

[ഒരു ഞണ്ടലർജി ഓർമ്മ]


ടെയ്ക്കോഫ്

'യു ഹാവ് അറൈവ്ഡ് അറ്റ് യുവർ ഡെസ്റ്റിനേഷൻ.''

ഗൂഗിൾമാപ്പിലെ

മൃദുവായ സ്ത്രീശബ്ദം.

 

ഇരുട്ടുരുകിയൊഴുകിനീണ്ട

കാട്ടുപാത.

ഇരുപുറം

കാറ്റിൽ മെല്ലെ ചിറകിളക്കുന്ന

കറുത്ത ഭീമാകാരക്കടവാതിൽക്കൂട്ടം പോൽ

ഇരുൾവൃക്ഷങ്ങൾ.

അവയുടെ കണ്ണുകളിലെ വജ്രത്തിളക്കം,

താഴെ

കൂരിരുൾവഴികളിൽ രചിക്കുന്ന

ഭയാനകനിലാച്ചിത്രങ്ങൾ.

ഉയരങ്ങളിൽ, അകലങ്ങളിൽ, ചാരെ,

ശബ്ദസാന്നിദ്ധ്യമായി

രാവനചാരികൾ..

ഇതോ ഡെസ്റ്റിനേഷൻ?!!

ഇതോ ഊട്ടിയിലെ 'പാരഡൈസ്' റിസോർട്ട്!!

 

ഡെസ്റ്റിനേഷൻ റീസെറ്റ് ചെയ്തപ്പോൾ

മെസേജ്,

നോ നെറ്റ്-വർക്ക് കവറേജ്!!

ഇനിയെങ്ങോട്ട്?

കാനനവഴിയിൽ ഒറ്റപ്പെട്ട

ഇരുചക്രവാഹനത്തിൻ്റെ

ശബ്ദത്തേക്കാളുച്ചത്തിൽ

രണ്ടു ഹൃദയങ്ങളുടെ

മിടിപ്പുകൾ.

ദ്രുതവേഗവീർപ്പുകൾ.

പിൻസീറ്റിൽ നിന്നുയരുന്ന

അടക്കിപ്പിടിച്ച

കരച്ചിൽപ്പായാരങ്ങൾ

വഴി തിരയുന്ന ചക്രങ്ങളുടെ

പതറിയോട്ടത്തിനിടെ

സഡൻ ബ്രെയ്ക്ക്.....

വാഹനത്തിൻ്റെ

ഒറ്റക്കൺവെളിച്ചത്തിലേക്ക്

തലതാഴ്ത്തി ഉറ്റുനോക്കുന്നു, ഒരു

കരിങ്കൽമല.

അല്ല, ഒരു ബൈസൻ!

 

നിലച്ച വാഹനം.

നിലച്ച രണ്ടു ശ്വാസഗതികൾ.

പൂണ്ടടക്കാലിംഗനത്തിൽ

പൊട്ടിത്തകർന്ന

തരിവളകൾ.

ചലനതാളങ്ങളൊന്നാക്കിയ

രണ്ടു രാജഹംസങ്ങൾ,

ഉൾവനതടാകങ്ങളിലെവിടെയോ

ചിറകടിക്കുന്നതിൻ്റെ

നേർത്ത ശബ്ദത്തിനനുദ്രുതമായി

മിടിച്ചൊന്നുചേരുന്ന

ഇരുഹൃദയസ്പന്ദനങ്ങൾ.

പതിയെ,

ചക്രങ്ങളിൽ ഉയിർക്കൊള്ളുന്ന

പുതു വന്യശക്തി.

 

എത്ര പെട്ടെന്നാണ്

കാട്ടുവഴിയാകെ

പൂനിലാവെട്ടമൊന്ന്

നിറഞ്ഞുപരന്നത്!!

 

ബൈസൻ മെല്ലെ തലയിളക്കി.

കണ്ണിറുക്കി.

ഗൂഡമൊന്നു ചിരിച്ചു.

 

ഒരു നിമിഷം..

അല്ല... അര നിമിഷം

ഉറച്ച കൊമ്പുകൾ കൊണ്ട്

ഗൂഗിൾമാപ്പ് തൂക്കിയെറിഞ്ഞ്

പുറകിലേറ്റിയ രാജകുമാരിയുമായ്

ബൈസൻ കുതിച്ചുപാഞ്ഞു.

പിന്നെ,

കുമാരിയുടെ

അംഗവസ്ത്രച്ചിറകുകൾ

ഇരുപുറവുമാഞ്ഞു വീശി

നിലം വിട്ടുയർന്നു;

ദ്രുതതാളമയഞ്ഞ ഹൃദയമിടിപ്പിലും

അയയാതെ,

നെഞ്ചിലെ ദൃഡാലിംഗനം പകർന്ന

മൃഗതൃഷ്ണയോടെ...

വെളിച്ചത്തിൻ്റെ മുഖപടമില്ലാതെ,

വിജനവന്യച്ചിറകുകളാൽ

ആവോളം വീശിപ്പറക്കാനാവുന്ന,

ഗൂഗിൾക്കണ്ണുകൾ വരക്കാത്ത

വഴികൾ തേടി.....

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 


ജീവപര്യന്തത്തടവ്

 

കുതിരവണ്ടി ഓടിക്കൊണ്ടിരുന്നു.

ജൊനതൻ ഹാക്കർ

തൂവാലക്കഷ്ണങ്ങൾ ചീന്തി

പുറത്തേക്കെറിഞ്ഞുകൊണ്ടിരുന്നു.

 

മിസ്റ്റർ ഹാക്കർ,

നിങ്ങൾ രക്തരക്ഷസിനാൽ

വരവേൽക്കപ്പെടും.

അതിഥിയായി ജീവിക്കപ്പെടും.

അവസാനം നിങ്ങൾ

കോട്ടയിൽ നിന്നും

രക്ഷപ്പെടും.

ഇതിവൃത്തം

പുനരാവിഷ്കരിക്കപ്പെടും.

എന്നാൽ

തിരിച്ചിറങ്ങേണ്ട വഴികളെ

നിങ്ങൾ ഓർമ്മ വയ്ക്കുകയില്ല.

 

നോക്കൂ..

സവാരിയിലെ

സാരഥിയെ

നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

അവളുടെ വിരലുകളിലെ

കടുംകളർ നെയിൽപ്പോളിഷിലും

പാറിപ്പറക്കുന്ന മുടിയിലെ

സുഗന്ധലേപത്തിലും

അരുമയാമധരങ്ങളിലെ

ചുവന്ന ലിപ്സ്റ്റിക്കിലും

മാന്ത്രികച്ചേരുവകൾ

അരച്ചു ചേർത്തിരിക്കുന്നത്

നിങ്ങൾ ഉറപ്പായും കണ്ടിരിക്കില്ല.

അവയുടെ മന്ത്രശക്തിയാൽ

നിങ്ങളവളെ

തിരിച്ചറിയുകയോ

അവളിൽ നിന്ന് തിരിച്ചുനടക്കേണ്ട വഴികളെ

ഓർമ്മവയ്ക്കുകയോയില്ല.

എന്തിനധികം!

ഇപ്പോൾ ഈ യാത്രയിൽ

വഴിയാവർത്തനങ്ങൾ വ്യവഛേദിച്ചറിയാനായ്

ചീന്തിയെറിയുന്ന

ഈ ഓർമ്മത്തൂവാലക്കഷ്ണങ്ങളെപ്പോലും

ഇനി നിങ്ങൾ കാണുകയില്ല.

കാരണം,

അവളുടെ മാന്ത്രികവടി

ആ തൂവാലകൾ തുന്നിയ നൂലുകളെ

വിസ്മൃതിയുടെ മഞ്ഞലകളായ്

പരിവർത്തനം ചെയ്തിരിക്കുന്നുവല്ലോ.

തിരിച്ചിറങ്ങാൻ വഴിയറിയാത്ത വണ്ണം

അവൾ നിങ്ങളെ

സ്വതന്ത്രനായൊരു

ജീവപര്യന്തത്തടവുപുള്ളിയാക്കിയിരിക്കുന്നുവല്ലോ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


Sunday, 7 May 2023

ഓർമ്മച്ചിത്രത്തിൽ മഴ പെയ്യുമ്പോൾ...

ജലച്ചായം കൊണ്ടാണ്

ഓർമ്മയിലെ അവ്യക്തചിത്രത്തിന്

മിഴിവേകിയത്.

വെള്ളക്കട്ടിക്കടലാസിൽ

വർണ്ണങ്ങളായ്

ഊഞ്ഞാൽപ്പടിയിൽ

ഒരു പച്ചപ്പട്ടുപാവാടക്കാരിയും

ഊഞ്ഞാൽക്കയറിൽ

ഒരോണത്തുമ്പിയും

ഒന്നിച്ചിരുന്നൂയലാടുന്ന വിധം...

മുറ്റത്തെ പൂത്തുലഞ്ഞ

കാട്ടുമന്ദാരത്തടി

ഊഞ്ഞാലായത്തിൽ

നടുവളച്ച വിധം..

റ്റെറാക്കോട്ടട്ടൈലുകൾ ചുവപ്പിച്ച

മുറ്റത്തിൻ്റെ അതിരുകളിൽ

നിറയെ നാട്ടുചെടികൾ

പൂത്തുനിൽക്കും വിധം..

ഒരു സ്റ്റിൽ...

 

നോക്കിയിരിക്കേ

ചിത്രത്തിന് കാറ്റു പിടിക്കുന്നു.

പറന്നുയർന്ന് മുകളിൽത്തങ്ങി

പൂർവകാലത്തിലേക്കുറ്റുനോക്കുന്ന പോലെ

തലകീഴായ്ക്കിടന്ന ചിത്രത്തിന്,

കാട്ടുമന്ദാരത്തിൻ്റെ

ഉണങ്ങിയടർന്ന ചില്ലകൾ തീർത്ത ഫ്രെയിം.

 

ഓർമ്മച്ചിത്രത്തിൽ

പെട്ടെന്നാണൊരു മഴ.

മഴ മൂവീറീൽ കറക്കുന്നു.

നിശ്ചലചിത്രം

ചലച്ചിത്രമാകുന്നു.

ഉണങ്ങിയ മന്ദാരച്ചില്ലകളിൽ

പൊടുന്നനെ പച്ചപ്പ്.

നിറങ്ങളായ്

താഴേക്കൂർന്നിറങ്ങുന്നു, ഒരൂഞ്ഞാൽ.

ഊഞ്ഞാൽപ്പടിയിലിരുന്ന്

ആയത്തിലാടുന്നൊരു

പച്ചപ്പാവാടക്കാരി.

വളഞ്ഞ മന്ദാരത്തടി,

കയറാട്ടമൊപ്പിച്ചിടുന്നു, ഒരു താളം.

കാറ്റിൽ, പട്ടുപാവാടയോളങ്ങൾ.

ചുറ്റും ചിതറിത്തെറിക്കുന്ന

പച്ചവർണ്ണങ്ങളിൽ

നിറയെ നാട്ടുചെടികൾ പൂക്കുന്നു.

പെരുമഴയിലും

മുറ്റം നിറഞ്ഞുപറക്കുന്ന

ഓണത്തുമ്പികൾ തീർക്കുന്ന

മഞ്ഞപ്പെയ്ത്ത്.

 

വേനൽച്ചൂടിൽ  ഒരു ചിത്രകാരൻ

കണ്ണുകളടച്ചൊരു മഴക്കുട ചൂടുന്നു.

മഴ, ജലച്ചായം കൊണ്ട്

അയാളെന്ന വർണ്ണചിത്രത്തെ

നനച്ചൊഴുകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 


Sunday, 2 April 2023

ഉത്ഥാനവ്യാമോഹങ്ങൾ

സ്വന്തം ആവാസവ്യവസ്ഥയ്ക്കകത്തും

വളച്ചുകെട്ടപ്പെട്ട

വലവൃത്തത്തിനുള്ളിൽ

ബന്ധിതനായവൻ്റെ

മത്സ്യവിചാരങ്ങൾ.

ഇടത്തോട്ടും വലത്തോട്ടും

മുൻപോട്ടും പുറകോട്ടും നീന്തി,

പുറത്തുകടക്കാനാവാതെ

ചിറകു തളർന്നുപോയവൻ്റെ

വ്യർഥപരാക്രമങ്ങൾ.

ആഞ്ഞടിക്കപ്പെട്ട

ആണികളിൽ 

നൊന്തുപിടയുന്നവൻ്റെ

ഉത്ഥാനവ്യാമോഹങ്ങൾ.

 

അവൻ, വൻകരകളിൽ നിന്നും

അടർന്നൊഴുകിപ്പോയ

തുരുത്തിൻ്റെയേകാന്തത.

ആൾക്കൂട്ടത്തിനു നടുവിലും

ഒറ്റപ്പെട്ട അവസ്മൃതിയോട്

ഐക്യപ്പെടുന്ന കൂട്ടുകാരൻ.

 

വിഷാദചിന്തകളൊരു നാൾ

ഒരു വ്യോമയാത്ര

കിനാവു കാണുന്നു.

വൈകിയെത്തിയ

ഒടുവിലത്തെ പിടിവള്ളിയിൽ

ഊയലാടുന്നു.

പെട്ടെന്നവനുമുകളിലൊരു

ആകാശക്കുട നിവരുന്നു.

കാറ്റിലൊരപ്പൂപ്പൻതാടി

ഉയരങ്ങൾ തേടുന്നു.

ആ നിമിഷം...

'എൻ്റെ ജലമേ... എൻ്റ ജലമേ...

നിറഞ്ഞുപരക്കുന്നൊരെൻ

ആകാശക്കാഴ്ചയേ...' എന്ന്

കണ്ണുകൾ

അടയാൻ മടിക്കുന്നു.

അവനിലടങ്ങിയ 

അനേകം തിരമാലകൾ

കുറുകിയുറഞ്ഞ

രണ്ടുതുള്ളി ക്ഷാരജലം,

അവസാനമായി കൺകളെ നനച്ച്

കടലുപ്പിൽ ലയിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxx