Monday 25 April 2022

കണ്ണേ...........


 കണ്ണേ ... പിൻതിരിയാതെയിരിക്കുക.

എത്രമേലോർമ്മകൾ കൊണ്ടുനിറച്ചിട്ടും,

വേരറുത്ത് നവതീരമണഞ്ഞൊരാ-

ത്തൈമുല്ല മുറ്റത്തുബാക്കിയുപേക്ഷിച്ച

കൊച്ചുകുഴിപ്പാടു മായാതിരിക്കേയൊരു

സ്മരണപ്പൊട്ടും പെറുക്കാതിരിക്കുക.

 

കാതേ,... പിൻവിളി കേൾക്കാതിരിക്കുക.

ഏതീയമുരുക്കിയൊഴിച്ചടച്ചാലാണീ-

നെഞ്ചിൽ പിച്ചവച്ച പിഞ്ചുപദങ്ങൾ തൻ

തങ്കച്ചിലമ്പൊലി കേൾക്കാതിരിന്നിടു-

മെന്നകം പൊള്ളവേ,യക്കൊലുസ്സീന്നൊ-

രുതിർമണിയും വീണ്ടെടുക്കാതിരിക്കുക.

 

കാറ്റേ.... ഒരു കൊടുങ്കാറ്റായി മാറുക.

അത്രമേലുഗ്രമായ് വീശിയടിച്ചിട്ടും,

ചിത്ര,മുദ്യാനം നിറഞ്ഞൊരീപ്പൂമണ-

മൊട്ടും കുറയ്ക്കുവാനാവാത്തതെന്തെന്നു

ചെറ്റും പരിഭവിക്കാതെയിരിക്കുക.

നിൻ താണ്ഡവ,മനുസ്യൂതം തുടരുക.

 

തൂലികത്തുമ്പ് മുറിച്ചേകളയുക,യേതു

സ്മൃതിനാശത്തെപ്പുൽകിയാലാണിന്നീ-

ഹൃത്താളിയോലയിലാഴത്തിലെഴുതിയ

വർഷചരിതങ്ങൾ മായ്ക്കുവാനായിടു-

മെന്നു മനം വൃഥായുഴറിടവേ,യൊരു

പിൻതാളുപോലും മറിക്കാതിരിക്കുക.

കാലത്തിൻ പമ്പരനൂലിൽ കറങ്ങുക.

xxxxxxxxxxxxxxxxxxxxxxxxxxx