Thursday, 21 November 2024

അടയ്ക്കാൻ മറന്ന്....

 

എന്നേ തുറന്നതാണാ പെട്ടി.

അടയ്ക്കാൻ മറന്നിരുന്നു.


ചിതറിക്കിടപ്പുണ്ടെല്ലായിടത്തും

മഞ്ചാടിക്കുരുക്കൾ,

കുപ്പിവളപ്പൊട്ടുകൾ,

വാനംകാണാ മയിൽപ്പീലി,

കാണാതെ പോയതിൻ ബാക്കി

ഒറ്റക്കൊലുസ്സ്‌,

തുണ്ടുക്രയോണുകൾ,

കുത്തിവരച്ച ചിത്രങ്ങൾ,

നൈലോൺമുടി കൊഴിഞ്ഞ

ഉടുപ്പില്ലാപ്പാവ,

വെള്ളാരംകണ്ണുരുട്ടുന്ന

രോമപ്പൂച്ച


ഇന്നും തുറന്നിരിപ്പുണ്ടാ പെട്ടി

അടയ്ക്കാൻ മറന്ന്


Tuesday, 19 November 2024

ബുദ്ധശലഭത്തിൻ്റെ ധ്യാനവഴികൾ

ഓർമ്മകളേ...

പട്ടുനൂൽക്കെട്ടുകളിൽ

ചുറ്റിപ്പിണഞ്ഞ്

എന്തേയിങ്ങനെ

അശ്രാന്തസഞ്ചാരം നടത്തുന്നു.


ഗൗതമൻ്റെ

സഞ്ചാരവഴികളിലിപ്പോൾ

ഒരു ചിറകടി

കേൾക്കുന്നില്ലേ?


ഉപേക്ഷിക്കപ്പെട്ട കൂട്ടിലെ

കിളിച്ചൂടേൽക്കാതെ

പട്ടുപോയ മുട്ടകൾ പോലെ

പൊഴിച്ചിട്ട ചിത്രവർണ്ണങ്ങൾ 

കാണുന്നില്ലേ?


പറന്നകലുമ്പോൾ

ചൂടിൻ കമ്പളം

എടുക്കാൻ മറന്നതല്ല;

എടുക്കാൻ മടിച്ചതാണ്.


അത്രമേൽ ലോലമാകേണ്ടതുണ്ടല്ലോ

ധ്യാനമാർഗങ്ങളിലെ 

ശലഭച്ചിറകുകൾക്ക്



Wednesday, 13 November 2024

കനമില്ലാതെ....

അലയുന്നുണ്ട്‌...

എന്തിനീ യാത്രയെന്ന

ഏതാണു ലക്ഷ്യമെന്ന

മുൾമുനകളിൽ നിന്ന്

പൊങ്ങിപ്പറന്ന്

പഞ്ഞിപ്പതുപതുപ്പ്

കാറ്റിൽ കലർത്തി

ഒരപ്പൂപ്പൻതാടി.


സ്വപ്നഭാരങ്ങളുടെ 

ചങ്ങാടക്കെട്ടിലെ യാത്ര

അവനുള്ളതല്ല.

വിളക്കുമാടത്തിലെരിയുന്ന

മാർഗദീപത്തിനെണ്ണയും

അവൻ പകർന്നതല്ല.


കാറ്റു പാകുമ്പോൾ

വീണുരേണ്ട വിത്തും

മരമായ്, കരുത്തായ്

ചൊരിയേണ്ട തണലും

പൂക്കളെ, കായ്കളെ 

പൊലിക്കേണ്ട കൈകളും

കിളിക്കൂടു നെയ്യുന്ന

ഇലച്ചാർത്തിൻ മറവും

ഭൂമിയെ പുണരുന്ന

വേരിൻ്റെ ചൂടും

തന്നിലുണ്ടെന്നത്

തന്നോടും പറയാതെ

ഒഴുകുകയാണവൻ

കൃതകൃത്യധന്യനായ്.


Sunday, 10 November 2024

എൻ്റെ ചങ്ങായീ......

എൻ്റെ ചങ്ങായീ.....

നിന്നോട് ഞാൻ കൂട്ട് വെട്ടി


നീ ഒന്നോർക്കണമായിരുന്നു,

വന്നു വിളിക്കുമ്പൊഴേ

ഒരെതിർപ്പുമില്ലാതെ

ഞാൻ ഇറങ്ങി വരുന്നുണ്ടെന്ന്.

നീ പോകുന്നിടത്തൊക്കെ

കൂടെത്തന്നെയുണ്ടെന്ന്.


എന്നിട്ടും എപ്പോഴും

പാതിവഴിയിൽ 

ഇരുട്ടിൽ

എന്നെ തനിച്ചാക്കി നീ

എങ്ങോ ഒളിക്കുന്നു.


ഒരു സമ്മാനമെന്ന 

മധുരം നീട്ടി

ഇന്നലെയും നീയെന്നെ 

അനുചാരിയാക്കി.

ആരും കാണാത്ത

രഹസ്യപ്പൂന്തോട്ടത്തിൽ

പൂക്കളും ലതകളും

കെട്ടിയ ഊഞ്ഞാലിൽ

ഇരുന്നാടുന്നൊരു

മാലാഖയുണ്ടെന്ന്

നീ എന്നോട് പറഞ്ഞത്

ഞാൻ വിശ്വസിച്ചു. 

കൂടെയിരുന്നാടാൻ

നീയെന്നെ ക്ഷണിച്ചു.


എൻ്റെ കണ്ണു കെട്ടി നീ

ഊഞ്ഞാലിലാട്ടി.

കാക്കത്തൊള്ളായിരം റോസാപ്പൂക്കൾ

ആ നിമിഷം അവിടെ 

ഒന്നിച്ചു വിരിഞ്ഞിട്ടുണ്ടാകണം. 

പൂമണത്തോടൊപ്പം

എൻ്റെ കൂടെ

ഊഞ്ഞാലാടിയിരുന്നത്

ആ മാലാഖ തന്നെയാവണം.

കാണാൻ ഞാൻ

കണ്ണുകളുടെ കെട്ടഴിക്കാൻ നോക്കി. 

നീയപ്പോൾ എന്നെ 

ഊഞ്ഞാലിൽ നിന്നു തള്ളിയിട്ട്

ഓടിക്കളഞ്ഞു.

ഇനി നിൻ്റെ കൂടെ ഞാൻ

എങ്ങോട്ടും വരില്ല.... സത്യം.



കണ്ണുകൾക്കു മുറുകേ തഴുതിട്ടാണ്

ഇന്നു ഞാൻ ഉറങ്ങാൻ കിടന്നത്.

എന്നാലും എനിക്കറിയാം

നീ വരും.

പൂട്ടിയ കണ്ണുകളിൽ

മുട്ടി വിളിക്കും

ഉറക്കം വന്ന്

ഓടാമ്പലൂരും

ഇമകൾക്കുള്ളിലൂടെ നീ

ഉള്ളിൽ കടക്കും

എന്നെ വിളിക്കും.

വാശിക്കമ്പളം വലിച്ചെറിഞ്ഞ്

ഞാനിന്നും

നിൻ്റെ കൂടെ വരും.

ആ  ഊഞ്ഞാലിൽ

വീണ്ടുമൊന്നിരിക്കാൻ..

മനസ്സിൻ്റെ നിലവറയിലെ

വാസനക്കുപ്പി  തട്ടിത്തുറന്നൊഴുകുന്ന

സുഗന്ധത്തെ കൂട്ടിരുത്തി

ഒന്നുകൂടിയാടാൻ..


ആയത്തിലായത്തിൽ

ഉഞ്ഞാലിലാടുമ്പോൾ

ഇന്നലെപ്പോലെ എന്നെ നീ

തള്ളിയിടരുത്.

ഓർമ്മ വരച്ച

അമ്മിഞ്ഞമണത്തിൻ റോസാപ്പൂക്കൾ

കണ്ണിൽ വിടർത്താൻ

ഇനി ഞാൻ കണ്ണിലെ 

കെട്ടഴിക്കില്ല.

സത്യം





ഒരിക്കൽ മാത്രം നനയേണ്ട പുഴ

ഒരിക്കൽ മാത്രം നനയേണ്ട 

ഒരു പുഴയുണ്ട്.

കാലൊന്നു നനച്ചു പോയാൽ

നിങ്ങളെ അത്

വഴുതി വീഴിക്കുമെന്നുറപ്പ്.

അടിയൊഴുക്കിൻ്റെ ആഴങ്ങളിലേക്ക് 

മുക്കിത്താഴ്ത്തുമെന്നും

ചുഴികൾ നിങ്ങളെ ചുഴറ്റുന്ന

കാന്തവലയങ്ങളാകുമെന്നും

നിങ്ങളെ മാത്രം കാത്തുകാത്തിരിക്കുന്ന

അത്യഗാധതകളിലേക്ക് 

വലിച്ചെടുക്കുമെന്നും ഉറപ്പ്. 

അയിരിൽ നിന്നു വേർതിരിയുന്ന

ലോഹമെന്ന പോലെ

നിങ്ങളിലെ നിങ്ങൾ 

ഉരുവാകുന്നതിൻ്റെ നൈർമ്മല്യത്തിൽ

ഒരു ഗർഭസ്തരം നിങ്ങളെ പൊതിയും.

പിന്നെയെല്ലാം ശാന്തം.

ചുറ്റുമുള്ള ജലമപ്പോൾ

സ്വച്ഛവും നിർമ്മലവുമാകും.

ആ ജലക്കണ്ണാടിക്ക്

നിങ്ങളുടെ കണ്ണുകളാണ്.

ലോകത്തേറ്റവും സുന്ദരൻ/സുന്ദരി 

നിങ്ങളെന്ന്,

സത്യം മാത്രം പറയും

ആ കണ്ണാടിക്കണ്ണുകൾ.



ഒരിക്കൽ നനഞ്ഞാൽ

കരകയറാനാവാത്ത,

ഒരു സൂര്യനും 

ബാഷ്പീകരിക്കാനാവാത്ത,

ഒരു തണുപ്പിനും

ഘനീഭവിപ്പിക്കാനാകാത്ത

ഒരു പുഴയുണ്ടെല്ലാവരിലും.

അതിൽ 

ഒരിക്കൽ പോലും 

നനയാത്തവരുമുണ്ട്.



Wednesday, 30 October 2024

തേടൽ

തേടിയിറങ്ങുമ്പോൾ
കണ്ടെടുക്കുമെന്ന കാതലുറപ്പുള്ള
ബോധിവൃക്ഷശാഖകൾ
ഏതോ അജ്ഞാതദ്വീപുകളിൽ നിന്ന്
മന്ത്രവിരൽ നീട്ടി വിളിച്ചിരുന്നു.
മൂടൽമഞ്ഞിൻ വിരിമറയ്ക്കുള്ളിലെ
പാതികൂമ്പിയ തളിരിലമിഴികൾ
ധ്യാനഭാവം പൂണ്ടിരുന്നു.
ധ്രുവച്ചിറകുകളിൽ പറന്നണഞ്ഞൊരു
മായാദീപ്തി
ദൂരത്തെ കൺകെട്ടി മയക്കിയിരുന്നു.

വാക്കിൻ വിള്ളൽപ്പിളർപ്പുകളിലൂടെ
നോക്കുകൾ കൂലംകുത്തിയൊഴുകുന്ന
കിഴുക്കാം തൂക്കാം ഗർത്തങ്ങളിലൂടെ
പക്ഷിച്ചിറകു മുറിക്കുന്ന
നിശ്വാസക്കൊടുങ്കാറ്റിലൂടെ
കാഴ്ചയെ കണ്ണുകെട്ടും തിരമാലകളിലൂടെ
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഹൃദയച്ചുവപ്പുള്ള
ആ മാന്ത്രികദ്വീപിൽ
നീയുണ്ടാകുമെന്ന

പ്രതീക്ഷയുടെ തോണി തുഴഞ്ഞ്

ഒഴുക്കിനെതിരെയുള്ള

ദുർഘടയാത്ര.


പാതിവഴിയിൽ
തുഴത്തണ്ടൊടിച്ച്
അഗാധതയിലേക്കെടുത്തെറിയുന്ന
ജലപാതം.

കുത്തൊഴുക്ക് തകർത്ത
പാറക്കെട്ടുകൾക്കൊപ്പം
മുങ്ങിമറഞ്ഞ മായാദ്വീപിൻ്റെ
ഓർമ്മബാക്കിയായി
ചുഴിയിൽ മറയുന്നു,
കുതിർന്നുമിഴിഞ്ഞ ഒരേകനേത്രം


പിന്നെ
ജലത്തോളേറിയ ദലം പോൽ
അയാസരഹിതമായി
ഒഴുക്കിനൊത്ത് അങ്ങിനെ...



ആഴങ്ങളിൽ നിന്ന്
മെല്ലെയുയർന്നു വന്ന
ഇരുകൈകൾ
തോണിയിൽ പിടുത്തമിട്ടത്‌
അപ്പോഴാണ്.
വലിച്ചുയർത്തി നോക്കുമ്പോഴുണ്ട്
ചിരിയിൽ
തടാകപ്പരപ്പുകളുടെ ശാന്തതയൊളിപ്പിച്ച
ഒരുവൾ

പ്രകാശപൂരിതമായ
പവിഴദ്വീപിൻ തീരങ്ങളിലൂടെ
ഞങ്ങളിപ്പോൾ
കരം കോർത്ത് നടക്കുന്നു.
ശരൽക്കാലവർണ്ണങ്ങൾ
പാവാട ചുറ്റിയ
തീരജലത്തിൽ
ഒരൊറ്റ പ്രതിച്ഛായ
ഞങ്ങൾക്കൊപ്പം
ചിരിച്ചു നീങ്ങുന്നു.


















Monday, 28 October 2024

പക്ഷികൾ വായിക്കപ്പെടുന്നത്‌...


തെളിഞ്ഞ ആകാശം

ചിറകു വിരിച്ചു പാറുന്നൊരു പറവയെ

സ്വാതന്ത്ര്യമെന്നു വായിക്കുമ്പോൾ,


കൺവാട്ടം പിടിച്ച്

അങ്ങുയരെ...

അങ്ങങ്ങുയരെ

അങ്ങ് മേഘങ്ങളോളം ഉയരെ

പറവപ്പൊട്ടിനെ കാണുന്ന

ഒരു കൂട്ടം നരുന്തുകൾ

പരുന്തെന്ന്,

ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...

അല്ലല്ല.. പ്രാവെന്ന്,

ഇറച്ചി രുചികരമെന്ന്...

തത്തയെന്ന്,

കൂട്ടിലിട്ടു മെരുക്കാമെന്ന്...

മൈനയെന്ന്,

പാട്ടു പാടിക്കാമെന്ന്...

കുയിലെന്ന്,

മറുമൊഴി കൂകാമെന്ന്...

പഞ്ചവർണ്ണക്കിളിയെന്ന്,

ഇരുട്ടിലടയ്ക്കാമെന്ന്...

കൗശലം  കവണയിൽ

കല്ലു  പായിക്കുന്നു.


ഭൂമിയെ സൗന്ദര്യമെന്നു വായിക്കുന്ന 

പറവക്കണ്ണുകളോ,

അങ്ങു താഴെ...

അങ്ങങ്ങു താഴെ....

അങ്ങു പാതാളത്തോളം താഴെ...

ചെറുമനുഷ്യരെ കാണുന്നു. 

അവരുടെ കല്ലുകളി കാണുന്നു. 


പേരറിയാപ്പക്ഷിയപ്പോൾ

ദിക്കുകൾ നിറയുന്ന  ചിറകുകൾ വീശി,

മേഘങ്ങളെ പറപ്പിച്ച്

അങ്ങകലെ..

അങ്ങങ്ങകലെ...

അങ്ങ് ചക്രവാളങ്ങളോളം അകലെ.

സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ

ഒറ്റനക്ഷത്രം ലക്ഷ്യമാക്കി

പറന്നുപോകുന്നു.

Saturday, 26 October 2024

[ബ്രാൻ്റഡ്] വാനിറ്റി ബാഗ്

 പേരിന്നാഭിജാത്യവും

രൂപസൗകുമാര്യവും

സാമുഹ്യമൂല്യവും

ആവോളം വിളമ്പി,

ഉണ്ണുന്നു ഞാൻ, വാനിറ്റിയെ 


ക്രെഡിറ്റ് കാർഡുകൾ,

ചെക്ക്ബുക്കുകൾ,

വിലയേറിയ മൊബൈൽ ഫോൺ,

സൺ ഗ്ലാസുകൾ,

മെയ്ക്കപ്പ് സെറ്റുകൾ,

നീളുന്നെൻ സ്വന്തപ്പട്ടിക.


എൻ്റെ ഉടലൊതുക്കം

ഫ്ലൈറ്റുകളിൽ,

കാറുകളിൽ,

ലോകം ചുറ്റുന്നു.


എൻ്റെ സാന്നിധ്യം

ഫൈവ് സ്റ്റാർ ഹോട്ടലുകളെ,

ജിമ്മുകളെ,

ഡാൻസ് ബാറുകളെ

അഹങ്കാരപൂരിതമാക്കുന്നു.



ഒഫീഷ്യൽ മീറ്റിങ്ങുകളെ

കാൻ്റിൽ ലൈറ്റ് ഡിന്നറുകളെ

ഞാനലങ്കരിക്കുന്നു. 


എപ്പോഴോ കാലം 

ഔർഗ്ലാസ് 

കീഴ്മേൽ മറിക്കുന്നു.

ഭൂമിയുടെ മറുപുറത്തേക്ക് 

ജരകളോടെ ഞാൻ

ചൊരിയപ്പെടുന്നു. 



വിണ്ടുപൊട്ടിയ നഖങ്ങളിൽ 

അധ്വാനം കരിപുരട്ടിയ

ഏതോ കൈകൾ

തിരസ്കൃതർക്കിടയിൽ നിന്നെന്നെ

കോരിയെടുക്കുന്നു.

ഇടനെഞ്ചോടു ചേർത്ത്

നന്ദിമിടിപ്പിൻ്റെ താളം പകരുന്നു.



കാലഗണനയില്ലാത്ത തിരക്കുകൾ

ഇപ്പോളെൻ്റെ പ്രഭാതങ്ങളെ

വിളിച്ചുണർത്തുന്നു.


നാട്ടിൻപുറത്തിലൂടെയും

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും

സർക്കാർ ബസിലൂടെയും

കുലുങ്ങിയുള്ള യാത്രകളിലൂടെയും

ചായമടിക്കാത്ത ജീവിതമെന്നെ

താലോലിച്ചാശ്ലേഷിക്കുന്നു. 


ചോറ്റുപാത്രത്താൽ, 

കുപ്പിവെള്ളത്താൽ,

കമ്പി പൊട്ടിയ കുടയാൽ,

കഷായക്കുറിപ്പടിയാൽ ഒക്കെ

മഹോദരം ബാധിച്ചപോൽ   

വയർ വിള്ളുമ്പോൾ

പൊട്ടിയടരാറായ ഒരു ബ്രാൻ്റ് നെയിം

എൻ്റെ പള്ളയിലിരുന്ന്

ചിറി കോട്ടുന്നു.



എന്നിട്ടും നിറവോടെ ഞാൻ 

തിരക്കിട്ടോടുന്നു;

[ബ്രാൻ്റഡ് ആകാത്ത] ഒരുപാടു നെടുവീർപ്പുകളെ 

കുത്തിനിറച്ച്

ഇപ്പോൾ ഇതുവഴി 

ഒരു വണ്ടി വരും

അതു പിടിക്കേണ്ടതുണ്ട്.

വൈകിപ്പോയിയെന്നാൽ

അധികാരക്കസേരയ്ക്കു മുന്നിൽ

തലകുനിച്ചു നിൽക്കേണ്ടി വരുന്ന 

മാനിയായ ഒരുവളുടെ

[ദുരയില്ലാ] അഭിമാനം

കാത്തുരക്ഷിക്കേണ്ടതുണ്ട്.

അതിനുമുൻപ് 

ഒന്നിനുമല്ലാത്ത

ഈ ബ്രാൻ്റ് നെയിം 

ഞാനൊന്നെറിഞ്ഞുകളയട്ടെ.









Thursday, 17 October 2024

സമ്പൂർണ്ണരുചിയിൽ പാകപ്പെടേണ്ടതിൻ്റെ പാചകവിധികളിൽ ചിലത്

 നാലുപുലർച്ചക്കു പാതിയുറക്കത്തെ

കുമ്പിൾ ജലം മുക്കിയുണർത്തി വിടും.

'അടിച്ചുതളിച്ചുചിതം' വരുത്തി,

ഐശ്വര്യമുള്ളിൽ കുടിയിരുത്തും.

'അടുക്കളപ്പൂങ്കാവന'ത്തിലേറ്റും.

പുകയൂതി കത്തിക്കും വിറകടുപ്പിൽ

പല മൺകലങ്ങളിൽ ഞാൻ പൂത്തിടും.

കല്ലിലരച്ച മസാലക്കൂട്ടിൽ

ഏറെ രുചിയോടെ  ഞാൻ വിളയും.

അഴുക്കിനെ പാടെയിളക്കി മാറ്റാൻ

അലക്കുകല്ലിന്നരികിൽ സോപ്പിൽ മുക്കി

കുന്നുപോലെന്നെ കുതിർത്തി വയ്ക്കും. 

പിന്നെ കുളിച്ചു കുറിയണിയിച്ചിടും.

ഈറനിറ്റുന്ന കാർക്കൂന്തൽത്തുമ്പിൽ

തുളസിക്കതിരൊന്ന് ചാർത്തിച്ചിടും.

ഏലക്കയിടിച്ചിട്ട്, പാകത്തിനു പാൽ ചേർത്ത്,

കടുപ്പത്തിലെന്നെ കപ്പിൽ നിറയ്ക്കും.

ഏഴര എന്നെന്നിൽ അലാറമുണരും; അപ്പോൾ, 

നിന്നെ പുണരും പുതപ്പു നീക്കി

മെല്ലെ ഞാൻ നിന്നെ വിളിച്ചുണർത്തും.

ആവി പറക്കുന്ന എന്നെ നീട്ടും.

കടുപ്പവും രുചിയും കെങ്കേമമെന്ന്

തൃപ്തിയോടെന്നെ നീ സ്വീകരിക്കും; ശേഷം, 

'സമ്പൂർണ്ണസ്ത്രീ'പ്പട്ടം എടുത്തു ചുറ്റി,

നിറവോടെ ഞാൻ തിരികെ നടക്കും.

വാ പൊത്തിച്ചിരിക്കുന്ന മിക്സിയെ, ഗ്രൈൻ്ററെ

വാഷിങ്ങ് മെഷീനെ, ഗ്യാസ് സ്റ്റവ്വിനെ,

കണ്ടില്ലയെന്നു നടിക്കും; പിന്നെ

നിൻ റ്റൂത്ത്ബ്രെഷിൽ പേസ്റ്റ് തേച്ചൊരുക്കും.

ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കും.

ഇസ്തിരിയിട്ടെന്നെ നിവർത്തി വയ്ക്കും; പിന്നെ

ഹാങ്ങറിൽ  'അറ്റ്‌-റ്റെൻഷ'നിൽ തൂങ്ങി നിൽക്കും.

ചുളിവില്ലാതെ എന്നെ നീയണിയും; കാണാ-

പ്പുരുഷക്കിരീടമെടുത്തു വയ്ക്കും. ശേഷം,

തല വാനിൽ തൊട്ടു നടന്നു പോകും.







Tuesday, 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

ഇരവിലും പകലിലും

ഋതുസന്ധ്യാനേരത്തും

കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിലെ ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

ചിറ താണ്ടി,

പുഴ താണ്ടി,

മൂകമാമിരുൾ താണ്ടി

ഒരു മിന്നി നമ്മിലേക്കണയുന്നുണ്ട്


പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കൺപരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


അയാളപ്പോൾ

പൊട്ടിയ ഇരുട്ടിൻ്റെ കണ്ണികൾ

തുന്നുകയായിരുന്നു.

ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.


വാനമപ്പോൾ

മഴ വീശിയെറിഞ്ഞു. 

മഴക്കണ്ണികളിൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന ജീവൻ്റെ പിടച്ചിൽ



Thursday, 10 October 2024

ഇപ്പോൾ കിട്ടിയ വാർത്ത

 ഇപ്പോൾ കിട്ടിയ വാർത്തയിൽ

പത്രക്കടലാസിൽ 

അയാൾ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു;

ചുറ്റും ചോരക്കളം തീർത്ത്

പുറകിലൊരു കഠാര

എഴുന്നു നിൽപ്പുണ്ടായിരുന്നു.



പേർ അത്രമേൽ സുപരിചിതം

ഇൻസെറ്റിലെ പടത്തിലെ മുഖം,

അത്രമേൽ സുപരിചിതം. 

എന്നാലോ..

വാർത്തയിലെ അയാൾ 

ഒട്ടും പരിചിതനല്ല.


നോക്ക്, ഇത് നിങ്ങളല്ല

കള്ളക്കടത്തുമാഫിയ അംഗത്തിന്

സ്വർണ്ണക്കടത്തിനിടയിൽ കുത്തേറ്റെന്ന

പത്രവാർത്തയിൽ കമിഴ്ന്നു കിടക്കാതെ, 

എൻ്റെ  കൈപിടിച്ചെഴുന്നേൽക്ക്.

ഈ വാർത്തയിൽ

നിങ്ങളില്ല എന്ന് 

ഉറക്കെയലറ്


വിറക്കുന്ന എൻ്റെ കൈ 

അയാൾ പിടിച്ചില്ല

ഇത് 'മുൻ കൂട്ടിയെഴുതപ്പെട്ട'തെന്നും

'നിനക്കു തിരുത്താനാവാത്തതെന്നും'

അയാളുടെ നിശ്ശബ്ദത 

കമിഴ്ന്നു കിടന്നു.


പകച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 

എൻ്റെ മൊബൈൽ ഫോൺ എവിടെ?

ഇന്നലെ രാത്രിയിൽ കൂടെയിറങ്ങി വന്ന 

കാമിനിയെവിടെ?

അവൾ കൊണ്ടു വന്ന ബാഗും 

ഞങ്ങൾ വന്ന ബൈക്കുമെവിടെ?


അയാൾ പരതിയോടി,

കഠാരക്കുത്തേറ്റ് 

ചോരയൊലിപ്പിച്ചു കിടന്ന

പ്രഭാതവാർത്തയിൽ 

അനക്കമറ്റുവീണുപോയ നിഴലിനെ

പിന്നിലുപേക്ഷിച്ച്

Friday, 16 August 2024

സ്റ്റോപ്പില്ലാത്തിടത്തു നിന്നും ചാടിക്കയറുന്നവർ

 സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്ന്

പെട്ടെന്നാണൊരുവൾ

വണ്ടിക്കകത്തേക്ക്

ചാടിക്കയറിയത്.

വെപ്രാളത്തിനിടയിൽ

പിടിവിട്ട്

ഭാരമേറിയ അവളുടെ ഷോൾഡർ ബാഗ്

പുറത്തേക്ക് തെറിച്ചു വീണു.

സ്വാഭാവീകമായും അവൾ

ആദ്യം സ്തബ്ധയായി

പിന്നെ വിഷണ്ണതയോടെ 

വണ്ടിക്കകത്തെ

ഒന്നാമത്തെ സീറ്റിൽ ഒന്നാമതായിരിക്കുന്ന 

ആളെ നോക്കി.

അയാളുടെ മുഖത്ത് ചിരി.

രണ്ടാമത്തേയാളുടേയും 

മൂന്നാമത്തെയാളുടേയും മുഖത്ത് ചിരി

നാലാമത്തെയാളുടേയും അഞ്ചാമത്തെയാളുടേയും

മുഖത്ത് ചിരി

ഒന്നാമത്തെ ബോഗിയും

രണ്ടാമത്തെ ബോഗിയും ചിരി

മൂന്നാമത്തെ ബോഗിയും നാലാമത്തെ ബോഗിയും ചിരി

തീവണ്ടി മുഴുവൻ ചിരി

അവളോ ചിരിയോചിരി


ചിരിച്ചുചിരിച്ചുകിതച്ച്

താളത്തിൽ

മെല്ലെ നീങ്ങുന്ന വണ്ടിയും

വണ്ടിയിൽ ചിരിച്ചുനീങ്ങുന്നവരും

പ്രതീക്ഷിക്കുന്നുണ്ട്,

സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്നും

മറ്റൊരുവനോ മറ്റൊരുവളോ

എപ്പോൾ വേണമെങ്കിലും 

വണ്ടിയിലേക്ക് ചാടിക്കയറാമെന്ന്

സ്വാഭാവീകമായും അവരുടെ തോൾസഞ്ചി

പിടിവിട്ടു താഴെ വീഴുമെന്ന്.

സ്വാഭാവികമായും ട്രെയിൽ നിറയെ

അപ്പോഴുമൊരു ചിരിയുണ്ടാകുമെന്ന്.

സ്വാഭാവികമായും

ആ ചിരി

അപ്പോൾ വണ്ടിയിൽ ചാടിക്കയറിയവനിലേക്ക്/ അവളിലേക്ക്

സംക്രമിക്കുമെന്ന്.

അവരുടെ 

ചിരിതാളങ്ങൾ കൂടി അവാഹിച്ച് 

മന്ദം നീങ്ങിക്കൊണ്ടിരിക്കും,

ഒരിടത്തും സ്റ്റോപ്പില്ലാത്ത ആ ട്രെയിനെന്ന്



 

Wednesday, 7 August 2024

ആവേഗം

തികച്ചും സാധാരണമായിരുന്നു, 

ആ വൈകുന്നേരവും

പ്രണയം മറന്നുപോയ

അയാൾ

അന്നും പതിവുപോലെ

ദിനാദ്ധ്വാനവിയർപ്പ്

വീശിവീശിയാറ്റിക്കൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ ഭാര്യ

അടുപ്പൂതിയൂതി

പുക നിറച്ചുകൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ പിതാവ്

മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിച്ച് 

തെക്കോട്ടു നോക്കിയിരിക്കുകയോ ചെയ്തിരുന്നു,

പ്രണയം മറന്നുപോയ

അയാളുടെ അമ്മ

പുല്ലു വെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തിരുന്നു.

പ്രണയമെന്തെന്നറിയാത്ത

അയാളുടെ കുഞ്ഞുങ്ങൾ

തേഞ്ഞുതീർന്ന റബ്ബർച്ചെരുപ്പിൻ്റെ

ഒറ്റച്ചക്രവണ്ടിയോട്ടി 

കളിച്ചു കൊണ്ടിരുന്നു.


ശേഷം 

പ്രകൽ മാഞ്ഞു

രാത്രിയായി

രാത്രി മാഞ്ഞു

പകലായി


തികച്ചും അസാധാരണമായിരുന്നു, 

ആ ദിവസം

എങ്ങും പ്രണയക്കാറ്റടിച്ചിരുന്നു.

അയാളന്ന് വിയർത്തില്ല.

ഭാര്യ അടുപ്പൂതിയില്ല.

അച്ഛൻ മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിക്കുകയോ ചെയ്തില്ല

അമ്മ പുല്ലുവെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തില്ല

കുഞ്ഞുങ്ങളെ ആരും

ഉറക്കെഴുന്നേൽപ്പിച്ചില്ല.


നാളേറെയായി ഒതുക്കിവച്ച

പ്രണയാവേഗങ്ങൾ

കടിഞ്ഞാൺ പൊട്ടിച്ചു കുതിച്ച 

തലേ രാത്രിയിൽ

ഉറങ്ങാതൊരു മലയും പുഴയും

തമ്മിൽ കെട്ടിപ്പുണർന്നു പുണർന്ന്

മണ്ണുനീളെ 

പുതിയ സ്നേഹഗാഥകൾ

രചിച്ചൊഴുകി.


പെയ്തുതോർന്ന

പ്രണയത്തിനൊടുവിൽ

പുഴ

അമ്മഭാവം പകർന്നു.

തൊട്ടിലാട്ടി.

താരാട്ടുപാട്ടിലലിഞ്ഞ്

അവരെല്ലാം

ഉറക്കമുണരാതുറങ്ങി.









Thursday, 18 July 2024

നിശ്ചലമാണ്

ലോകം നിശ്ചലമാണ്


കാറ്റുവീശുന്നുണ്ട്

പുഴയൊഴുകുന്നുണ്ട്

കിളി പാടുന്നുണ്ട്

ഇലകളാടുന്നുണ്ട്

എന്നിട്ടും

എങ്ങും നിശ്ചലമാണ്.


ട്രെയിൻ പായുന്നുണ്ട്

കുതിരവണ്ടി കുതിക്കുന്നുണ്ട്

തെയിംസിലൂടൊരു കപ്പൽ 

തീരമടുക്കുന്നുണ്ട്.

റ്റവർ ബ്രിഡ്ജിനെ 

റാഞ്ചിയെടുത്തൊരു

കടൽക്കാക്ക പറക്കുന്നുണ്ട്.

ബിഗ് ബെന്നിൻ്റെ സൂചിക്കാലുകൾ

സമയം തെറ്റാതോടുന്നുണ്ട്. 

ലണ്ടൻ ഐയ് ചക്രം

മെല്ലെ ചലിക്കുന്നുണ്ട്.

എന്നിട്ടും 

ഈ നിമിഷം നിശ്ചലമാണ്. 


ഹൃദയത്തിൻ ഫ്രെയിമിട്ട

ചിത്രത്തിനുള്ളിൽ

നീ നിശ്ചലമാണ്.

കരവലയത്തിലൊതുക്കി നീ

നെഞ്ചോടു ചേർക്കുന്ന

ഞാൻ നിശ്ചലമാണ്.

അസ്തമയവർണ്ണങ്ങളിൽ ബ്രഷ് മുക്കി

സൂര്യൻ വർക്കുന്ന

നമ്മുടെ ചിത്രം നിശ്ചലമാണ്.

നമുക്കിടയിൽ ചുരുങ്ങിയൊതുങ്ങിയ

ദൂരം നിശ്ചലമാണ്.

സ്ഥൈര്യമറിയാത്ത കാലം മാത്രം

ആ ഫ്രെയിമിനെ തൊട്ടനക്കാതെ

വഴിമാറിയോടുന്നു.

കാറ്റുവീശുന്നു

പുഴയൊഴുകുന്നു

കിളി പാടുന്നു

ഇലകളാടുന്നു

എന്നിട്ടും

നിൻ്റെ നെഞ്ചോടൊട്ടിയ രൂപത്തിൽ

എന്നെ വരച്ചുചേർത്ത ചിത്രത്തോടൊപ്പം

എല്ലാം

നിശ്ചലം നിൽക്കുന്നു.



Thursday, 11 July 2024

ബുക്ക്മാർക്ക്

സായാഹ്നം.

വായനാമുറി.

ഷെൽഫിൽ അലസമിരിക്കുന്നു,

പുസ്തകങ്ങൾ.


വലിച്ചെടുത്തു തുറക്കുമ്പോൾ

ഒന്നിൽ,

ചിറകുവിരിച്ചുപറന്നയിടങ്ങളെ

അടയാളപ്പെടുത്തി,

ഒരു തൂവൽ.


കാറ്റ്,

പൊഴിഞ്ഞ ചിറകുകളെ

കൂട്ടിച്ചേർക്കുന്നു

അറിയാതെപോയ ദൂരങ്ങളിലേക്ക്

പറത്തുന്നു.

അകലെ,

ചക്രവാളങ്ങൾ തേടി.

ഒരു പക്ഷി പറന്നു പോകുന്നു.


നീലയിൽ, മഞ്ഞയിൽ, ചുവപ്പിൽ, ഓറഞ്ചിൽ

ചക്രവാളമിപ്പോൾ

താളുകൾ മറിക്കുന്നു.

ഒരു താളിൽ നിന്നും മറുതാളിലേക്ക്

തുടർച്ചയായി

പക്ഷികളെ വായിക്കുന്നു.

അവസാനകിളിയേയും വായിച്ച്,

പുസ്തകമടക്കുമ്പോൾ,

വായനാമുറിയുടെ

പടിഞ്ഞാറോട്ട് തുറക്കുന്ന ജാലകങ്ങൾ അടച്ച്

ഞാനെൻ്റെ

ചാരുകസാലയിൽ

ചാഞ്ഞിരിക്കുന്നു.


ധ്രുവങ്ങൾ ചുറ്റിവന്ന

ഒരു പറ്റം ദേശാടനക്കിളികൾ

ഒരിക്കലുമടയ്ക്കാത്ത കിഴക്കേ ജന്നലിലൂടെയപ്പൊൾ

കൂട്ടത്തോടെ പ്രവേശിക്കുന്നു.

നെഞ്ചിൻകൂട്ടിൽ

ചേക്കേറുന്നു.

ചിറകുകളൊതുക്കിയൊരു നിദ്ര 

കണ്ണുകളിൽ

കൊക്കുരുമ്മുന്നു.

തുറന്നുവച്ച പുസ്തകമൊന്ന്

നെഞ്ചോടു ചേർത്ത്

ഞാൻ മയങ്ങുന്നു.


പ്രപഞ്ചം എന്നിലൊരു 

തൂവലടയാളം വയ്ക്കുന്നു.


Tuesday, 9 July 2024

പുലരിയിൽ

 പുലരിയിൽ

നീയുണരും

കണികാണും

കണിക്കൊന്നപ്പൂ കാണും

വെളിച്ചം ചിരിക്കുന്ന

നാട്ടുവഴി കാണും

തെങ്ങോലകളിൽ

മഞ്ഞവെയിൽ കാണും

ഉണർത്തുപാട്ടു പാടും,

കിളിയെക്കാണും.

ഇലകളിൽ

മഞ്ഞിൻ കണങ്ങൾ കാണും

ഹിമമാല കോർക്കുന്ന

മരങ്ങൾ കാണും.

തോണിപ്പാട്ടു തുഴയും,

പുഴയെ കാണും.

ഓളങ്ങളിൽ

കണ്ണാടിവെളിച്ചം കാണും.


ഒരു കാപ്പിക്കപ്പിൻ്റെ

ആവിക്കു മറവിലൂടപ്പോൾ 

ഞാൻ നിൻ കണ്ണിൻ 

നനവിൽ തൊടും.

പിന്നെ കവിളിൽ,

ചുണ്ടിൻ്റെ കോണിൽ,

താടിയിൽ,

കഴുത്തിൽ

പിന്നെ നിൻ്റെ

ഇടനെഞ്ചിൽ വീണു ഞാൻ

അലിഞ്ഞുമായും.

അപ്പോൾ

ചുടുകാപ്പിക്കപ്പിൽ നീ

എന്നെ മുത്തും.



Friday, 5 July 2024

ഷഷ്.......


കരിമുത്തുമാലയൊന്ന്

പൊട്ടി.

ചിതറിത്തെറിച്ച്

മുത്തുമണികൾ 

നൃത്തം ചെയ്യുന്നു.


തിളങ്ങുന്നൊരു മുത്തെടുത്ത്

ചിറകുകളിൽ

തുന്നിപ്പിടിപ്പിച്ചു, ഒരു പറവ.


ഓളങ്ങളിൽ 

മുത്ത്‌ പതിപ്പിച്ചുപതിപ്പിച്ച്

കണ്ണാടി നോക്കുന്നു, അരുവി.


കണ്ണുകളിലൊളിപ്പിച്ചുവച്ച്

ആഴങ്ങളിലേക്ക് നീന്തുന്നു,

മൽസ്യങ്ങൾ.


കാൽനഖങ്ങളിലണിഞ്ഞ്

കാടു ചുറ്റുന്നു,

നായ്ക്കുട്ടി.


പൂവാടികൾ തോറും വിതറി

പരിമളമേറ്റുന്നു,

കാറ്റ്.



വാലിൻതുമ്പിൽ

കോർത്തുകെട്ടി,

തൊടിമുഴുവൻ തുള്ളിച്ചാടുന്നു,

പൈക്കിടാങ്ങൾ.


ഊഞ്ഞാലിലിരുത്തിയാട്ടി

ആകാശത്തെ പൊട്ടുതൊടുവിക്കുന്നു,

മാമരങ്ങൾ


ആഴങ്ങളിൽ

ഉപ്പുജലത്തിൽ

മുക്കിത്തോർത്തിയെടുക്കുന്നു,

ഭൂമി.


മരച്ചീനിത്തോട്ടങ്ങളിൽ   

പകൽച്ചൂട്‌ മായുമ്പോൾ

പൊടിയും

വിയർപ്പുമാറുമ്പോൾ,

കാൽ നീട്ടിയിരുന്ന്,

ചിതറിപ്പോയ മുത്തുകളെ

മടിയിൽ ഒരുമിച്ചുകൂട്ടി,

നൂലിൽ കോർത്തെടുക്കും,

കനവുകളിൽ, അവരുടെ

കറുത്ത അമ്മമാർ.


അമ്മമാറിൽ പറ്റിച്ചേർന്ന്

തിളങ്ങുന്ന മുത്തുമാലകൾ

ഇനിയുറങ്ങും.


ശബ്ദമുണ്ടാക്കരുത്.

ഉറക്കത്തിലും 

അവർ

പകൽബാക്കിയിലെ

നൃത്തമാടുകയാവും.

ഉണർന്നാൽ 

തടുത്തുകൂട്ടാനാവാത്ത വണ്ണം

വീണ്ടുമവർ 

പൊട്ടിച്ചിതറും.


ഷഷ്....... 

മസാക്കാകിഡ്സ് ഉറങ്ങുകയാവും.






Monday, 1 July 2024

ഫെയ്ല്യർ

 ഫാൻസി ലൈറ്റ്സ്‌ ഷോപ്പിനകത്തെ

ശീതളിമ.
റിമോട്ട്‌ കണ്ട്രോൾ ഓപ്പറേറ്റ്‌ ചെയ്ത്‌
ലൈറ്റുകൾ
മാറിമാറി തെളിക്കപ്പെടുന്നു.
എത്ര ശ്രമിച്ചിട്ടും
തെളിക്കാനാവാതെ
കോർണറിൽ
ഒറ്റപ്പെട്ട
പ്രിയപ്പെട്ട
ഒരു ലൈറ്റ്‌.
റിമോട്ട്‌ കണ്ട്രോൾ
ഞെക്കി ഞെക്കി തോറ്റ്‌, സ്റ്റാഫ്‌.
പ്രോഡക്റ്റ്‌ ഫെയ്ല്യറോ
സിസ്റ്റം ഫെയ്ല്യറോ
എന്നറിയാതെ
തിളക്കുന്ന ചൂടിലേക്കിറങ്ങുന്നു,
ഞാൻ.
എനിക്കു നേരേ
നീട്ടപ്പെടുന്നു,
ഒരു റിമോട്ട്‌ കണ്ട്രോൾ!!