Thursday 11 February 2021

മൃതം

നെടുവീർപ്പുകൾ പൂക്കുന്ന

ഒറ്റമരത്തിൽ

പറന്നണഞ്ഞ വ്യാകുലതയുടെ കാലിൽ

ബാക്കിയായ ഏകവലക്കണ്ണി..

കൊത്തിപ്പറിച്ചെറിയാൻ ശ്രമിക്കുന്തോറും

ആഴത്തിൽ വീണ്ടും മുറിവേൽപ്പിക്കുന്ന

നിഷാദതാണ്ഡവബാക്കിപത്രം.

 

വലക്കണ്ണികൾക്കുമുണ്ട്

ഒരേ ഭാഷയിൽ പറയാൻ

ഒരായിരം കഥകൾ.

 

കഥകൾ രോദനമുതിർക്കുന്നു;

ഉറക്കെയും, അടക്കിയും,

ചിലവ നിശബ്ദമായും.

 

ഉയിർപ്പിന്റെ പാതയിൽ ഉറക്കെ കരഞ്ഞവ,

കൽമൂർച്ചകളേറ്റു മൂർഛിച്ച്

മൃതങ്ങളാവുന്നു.

ശബ്ദമില്ലാത്തവയ്ക്ക് പണ്ടും അതേ പേർ,

'മൃതം'

 

പേരുള്ളവയും പേരില്ലാത്തവയും

അറിഞ്ഞവയും അറിയപ്പെടാത്തവയുമായ

മൃതികളെല്ലാം

ഒരു ഘോഷയാത്രയിലാണ്.

കൂട്ടത്തിലും ഒറ്റയ്‌ക്കൊറ്റയ്ക്ക്,

ഒരു വലക്കണ്ണിവൃത്തത്തിനുള്ളിൽ ചുറ്റിച്ചുറ്റി,

ആത്മാവു തേടിയുള്ള

ശവഘോഷയാത്ര.

 

അതെ.. ശരിയാണ്,

നാലിൽ മൂന്നുഭാഗവും

ഒഴുകാതെയുറഞ്ഞുപോയ

കണ്ണീരാൽ ചുറ്റപ്പെട്ടതാണെന്ന

സ്ത്രീഭൂമിശാസ്ത്രം.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


No comments: