മഞ്ഞൾ പുരട്ടി മയങ്ങുന്ന
സന്ധ്യയ്ക്കു മേൽ
കാർമേഘങ്ങൾ
കരിമ്പടം പുതയ്ക്കുന്നു.
പിന്നെ, കാറ്റ് കരിയിലകളിൽ പാറിപ്പരതി
അപ്രത്യക്ഷമാകുന്നു.
വരണ്ട ഏപ്രിൽ
നിന്നെ കാത്തിരിക്കുകയാണ്.
നിന്റെ തുള്ളികൾ
ചുടുമണ്ണിലെ
ദീർഘനിശ്വാസങ്ങൾ.
പുതുമഴ, സ്നേഹത്തിന്റെ
ഗന്ധമുതിർക്കുന്നു.
നീ നിറഞ്ഞുപെയ്യുമ്പോൾ
മരങ്ങൾ
ആനന്ദാശ്രു പൊഴിക്കുന്നു.
ഭൂമിയുടെ അന്തരാളങ്ങളിൽ
പുതുനാമ്പുകൾ മുളപൊട്ടുന്നു.
എന്റെ ചില്ലുജാലകങ്ങളിൽ
നീ തുള്ളികളെറിഞ്ഞ്
സന്ദേശകാവ്യങ്ങൾ രചിക്കുന്നു.
ജനൽപ്പാളികൾ മുഴുക്കെത്തുറന്ന്
നിന്റെ നനവിനെ
എന്നിലേക്കാവാഹിച്ച്
ഞാനൊരു പ്രവാഹമായിത്തീരുന്നു.
പിന്നെ
നീ പെയ്തൊഴിഞ്ഞിട്ടും
നിന്നിൽ തളിർത്തുപൂത്ത തരുവായി
ഞാൻ പെയ്തുകൊണ്ടേയിരിക്കുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

No comments:
Post a Comment