Wednesday, 27 November 2024

ഒന്നു ചോദിച്ചോട്ടേ?

 ചിത്രം വരച്ചു തുടങ്ങുന്നവരോടും

ചിത്രം വരക്കാൻ ആഗ്രഹിക്കുന്നവരോടുമായി

ഒന്നു ചോദിച്ചോട്ടേ?



ഏതു മീഡിയായാണ് 

നിങ്ങളുപയോഗിക്കുന്നത്?

ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്?


ഒരിക്കൽ ചായമിട്ട് പൂർത്തിയാക്കിയതിനു മേൽ

പുതുമകൾ വരച്ചുചേർക്കുമ്പോൾ

ഉമ്മറത്ത്  നിറം മങ്ങി മയങ്ങുന്ന

പഴമയുടെ ലാഞ്ചനകളെ

മുഴുവനായും മായ്ച്ചുകളയാനാകാത്ത

ജലച്ചായമാണോ

നിങ്ങളുടെ മീഡിയം?


ഉണങ്ങിയുറക്കാൻ സമയമെടുക്കുന്ന

എണ്ണച്ചായം?


മാന്ത്രികവർണ്ണങ്ങളോടെ

പെട്ടെന്നുണങ്ങിച്ചേരുന്ന

എക്രിലിക്?


മായ്ച്ചു വരക്കുമ്പോൾ

'ഇരുണ്ടുപോകട്ടെ ' എന്ന്

വെണ്മയെ ശപിച്ചിറങ്ങിപ്പോകുന്ന

ഗ്രാഫൈറ്റ് പെൻസിൽ?


ഉഗ്രപ്രതാപിയെങ്കിലും 

ക്ഷിപ്രകോപി ചാർക്കോൾ?


വർണ്ണാഭയോടെ കുടിയിരുത്തിയിട്ടും

ആ നിമിഷം മുതൽ 

ഒളിമങ്ങി അവ്യക്തമാകുന്ന,

ഫിക്സറ്റീവ് സ്പ്രേ കൊണ്ടുറപ്പിക്കാൻ ശ്രമിച്ചാൽ

ജീവച്ഛവമായിത്തീരുന്ന

സോഫ്റ്റ് പേസ്റ്റൽസ്?


ഇനിയുമുണ്ടല്ലോ

അനേകം മീഡിയാകൾ

ഏതാണ് നിങ്ങളുടേത്?


വരകളെ യഥാസ്ഥാനങ്ങളിലുറപ്പിച്ച്,

ജലച്ചായം പോലെ,

പഴയവയെ മുഴുവനായും

മാറ്റിയെഴുതാനാവാത്തവരോടല്ല,

തുടക്കക്കാരോടാണ് എനിക്കു പറയാനുള്ളത്.

നിങ്ങൾ റെഫർ ചെയ്യുന്ന

എണ്ണച്ചായ,ഏക്രിലിക് ചിത്രങ്ങൾക്കടിയിൽ

മറ്റനേകം ചിത്രങ്ങൾ

ഒളിച്ചിരിപ്പുണ്ടാകാമെന്നറിയാമോ?

ഒരിക്കൽ വരച്ചുപൂർത്തിയാക്കിയവയെ മറക്കാനും,

മങ്ങിയ ഒരു ഒളി കൊണ്ടുപോലും 

സാന്നിദ്ധ്യമറിയിക്കാതെ

തികച്ചും പുതിയ ഒന്നിനെ

മുഴുവൻ തികവോടെയും വരച്ചുചേർക്കാനും

അനുവദിക്കുന്നവയാണ്

ഈ മാദ്ധ്യമങ്ങൾ

എന്നു നിങ്ങൾക്കറിയാമോ?


കേൾക്കൂ

നിങ്ങളിൽ ചിലരുടെ 

കാൻവാസിൻ്റെ മൂലയിൽ

നിങ്ങൾ എണ്ണച്ചായത്തിൽ വരച്ച

ഒരു സൂര്യനുണ്ടാകാം.

അതിനു മുകളിൽ

പുതിയ ദീപാലങ്കാരങ്ങൾ

എഴുതിച്ചേർത്തോളൂ

നിങ്ങളുടെ പ്രദർശനചിത്രങ്ങളുടെ ആഴങ്ങളിൽ

ആർക്കും കാണാനാവാതെ

പ്രഭ തൂകി

എന്നെന്നേക്കുമായി

നിങ്ങൾ മറന്നു പോയ

ആ സൂര്യനുണ്ടാകും

എന്നും. 

സേവ് അവർ സോൾ

 തീ തുപ്പുന്ന വ്യാളീനാവ്

നഗരത്തെ നക്കിയെടുക്കുന്നതിനു

തൊട്ടുമുൻപ്

ആ കപ്പൽ

തീരം വിട്ടു.


തിരമാലകളതിനെ

ചുരുട്ടിയെടുത്തു.

കാറ്റും കോളും

എടുത്തെറിഞ്ഞു.

സൂര്യൻ അയനദിശകൾ

ഉത്തരദിക്കിലേക്കും ദക്ഷിണദിക്കിലേക്കും

പലവട്ടം തിരിച്ചു.

ഒടുവിൽ

അറബിക്കടലിൻ്റെ 

കിഴക്കൻതീരങ്ങൾ 

ആ യാനത്തെ

മണലിലുറപ്പിച്ചു.

അകത്തു കുടുങ്ങിപ്പോയ

കുടുംബത്തെ 

നെഞ്ചോടു ചേർത്തു.


കപ്പൽ വീണ്ടെടുത്ത

പുതിയ ഉടമ

അതിനുള്ളിലെ കുടുംബത്തെ

ആരും കാണാതൊളിപ്പിച്ചു.

പിന്നെ ഇടക്കിടെ 

പുറത്തെടുത്ത്

മുറുക്കിയടച്ച കണ്ണാടിക്കുപ്പിയുടെ

പായലടർന്ന തെളിച്ചം 

കാട്ടിക്കൊടുത്ത ചിത്രത്തിലെ

ചുവന്നുതുടുത്ത മുഖമുള്ള ബാലനിൽ

തൻ്റെ മുഖം നോക്കി.

അരികത്തു ചിരിതൂകുന്ന

മാതാപിതാക്കളെ നോക്കി.

അമ്മക്കയ്യിലിരുന്നുചിരിക്കുന്ന

കുഞ്ഞനുജത്തിയെ നോക്കി.

'സേവ് അവർ സോൾ' എന്ന

നിലവിളിക്കുറിപ്പിലെ

രക്തക്കറ നോക്കി.



തീതുപ്പുന്ന വ്യാളികൾ 

അകലങ്ങളിൽ

പെറ്റുപെരുകുന്നതിൻ്റെ

മുരൾച്ചകൾ അവൻ കേട്ടു

ഭൂപടങ്ങളെ ചുട്ടുതിന്നും

വിശപ്പൊടുങ്ങാതെ

അവ

പുതിയ ഇടങ്ങൾ തേടി

അടുത്തടുത്തു വരുന്നതും

അവനറിഞ്ഞു.



പ്രതിരോധത്തിനായി

കുഞ്ഞുകൈകൾ

ഏറ്റവും മൂർച്ചയേറിയ 

ആയുധമെടുത്തു.

പിന്നെ

മായാത്ത മഷിയിൽ മുക്കി

തൻ്റെ ഹൃദയത്തിൽ

അന്നത്തെ ദിനക്കുറിപ്പ്

പകർത്തിവച്ചു.

വാക്കിൻ മൂർച്ചയെ

മാറ്റുരച്ച്

ഇളംഹൃദയം മുറിഞ്ഞു.

മുറിവിൽ നിന്ന്

ചോരയിറ്റ്

അവന്റെ ചരിത്രത്താളുകളിൽ

ഉണങ്ങാത്ത കറ പടർന്നു.


Sunday, 24 November 2024

രണ്ടാം ബോഗിയിൽ നടന്നത്

തിരക്കിട്ട് 

കയറിയതു മുതൽ

ആറു സ്റ്റേഷനുകൾക്കിപ്പുറം

ഇറങ്ങുന്നതു വരെ

രണ്ടാമത്തെ ബോഗിയിൽ നടന്നതൊന്നും

അവൾ കണ്ടതേയില്ല.


ബോഗിയിൽ അതിനകം

ഇടതു വിൻ്റോസീറ്റിലിരുന്ന യുവാവ്

അയാളുടെ ചുണ്ടുകളെ തേടിയെത്തിയ

തുടുത്ത അധരങ്ങളിലേക്ക്

അൽപ്പം കുനിഞ്ഞ്

ആദ്യചുംബനത്തെ 

ചേർത്തു വച്ചിരുന്നു. 


തൊട്ടടുത്തൊരാൾ

സാരിത്തലപ്പിൻ്റെ മൃദുലതയിൽ

വർഷങ്ങളെ പുതച്ച്

അമ്മക്കാലിൽ വട്ടപ്പിടുത്തമിട്ടിരുന്നു.



പൂമാല ചാർത്തിയ

ചിത്രത്തിനരികിലെ

ചലനമറ്റ കണ്ണുകളെ

കണ്ണീർ തൊട്ടടച്ച്,

നെഞ്ചിലെ പൊള്ളലിൽ

തലചേർത്തുറങ്ങുന്ന

ഇളം മേനിയിൽ

തലോടിക്കൊണ്ടിരുന്നു,

മറ്റൊരാൾ


അറ്റമിരുന്ന 

യുവകോമളൻ

പൂവിരിച്ച മെത്തയിലേക്ക്

പൂവിനേക്കാൾ ലോലമായ

രണ്ടു കൈകൾ പിടിച്ച്

തന്നോടുചേർത്തിരുത്തിയിരുന്നു.


വലതു വിൻ്റോസീറ്റിലിരുന്ന

പ്രായമേറിയ അമ്മ

അന്തിച്ചുവപ്പു പോൽ കലങ്ങിയ

ലിപ്സ്റ്റിക്കിനും ചാന്തുപൊട്ടിനുമൊപ്പം

കയറി വന്ന

വിയർപ്പു നാറുന്ന പൂമണത്തെ

തളരാത്ത ഇടം കയ്യാൽ

തന്നോട് ചേർത്ത്,

കോരിയൂട്ടിയ കഞ്ഞിയിൽ

പശിയാറ്റിയിരുന്നു.


അതിനരികിലിരുന്നൊരുവൾ 

കഴച്ചുകിനിയുന്ന മുലപ്പാലും

വേദനയും പിഴിഞ്ഞൊഴിച്ച്,

മാറിൽ പൂമാല ചുറ്റി,

നീലിച്ചുമരവിച്ച ഇളം ചുണ്ടുകളിലേക്ക്

ഓർമ്മകൾ ഇറ്റിച്ചുകൊണ്ടിരുന്നു.



പുതുറിസോർട്ടിൻ്റെ

മറവിയിലുറങ്ങുന്ന

പഴയ തറവാടിൻ മുറ്റത്ത്

പൂമഴ നനഞ്ഞ്

മുത്തശ്ശിക്കൈ ചൂടി

പിച്ച നടന്നിരുന്നു,

ഇനിയൊരുവൾ


നഗ്നശിരസ്സ്

സാരിയാൽ മറച്ച്

തൊട്ടടുത്തിരുന്നവൾ,

ജീവൻ കരമായ് ചോദിച്ചപ്പോൾ

നങ്ങേലിയായവൾ,

അപ്പോൾ 

പ്രതിഷേധം മറന്ന്,

പൂവിൻ ഭാരത്താൽ

നമ്രശിരസ്കയായി

വിവാഹമണ്ഡപത്തിലേക്ക്

ലജ്ജയോടെ 

ചുവടുകൾ വച്ചിരുന്നു.



പൂക്കൂട തലയിലേന്തിയിട്ടും

ജനാലയിലൂടെ വീശിയടിച്ച കാറ്റിൽ

വിശപ്പു മാത്രം മണത്ത,

ഒരുവൾ

ഇതൊന്നും കാണാതെ

ആറാമത്തെ സ്റ്റേഷനിലിറങ്ങി 

തിടുക്കത്തിൽ നടന്നു.


അകലെ മാർക്കറ്റ്

അവളുടെ

പൂമണം മുഴുവൻ

വാരിയണിഞ്ഞിട്ടും

അവളിൽ നിന്നും

ഏറെ ഓടിയകന്ന

രാണ്ടാം ബോഗിയിൽ

കണ്ണീരും ചിരിയും പൊഴിച്ച്

അപ്പോഴുമൊരു മുല്ലപ്പൂക്കാലം

പൂ പൊഴിച്ച് നിന്നു.


Friday, 22 November 2024

മറുകുറി

ഒരു മടക്കുകടലാസിനുള്ളിൽ നീ

എന്തിനെയൊക്കെയാണ്

അടക്കം ചെയ്തത്‌!


വീശിയടിച്ച ഒരൊറ്റ വാക്ക്

ഉണ്ണിവിരിഞ്ഞ

എത്ര പൂങ്കുലകളെയാണ്

തല്ലിക്കൊഴിച്ചത്‌!


വരമ്പുകൾ കാണാതെ

നൂറുമേനി കൊയ്ത കിളികൾ

ഇപ്പോഴെവിടെയാണ്?


നമ്മുടെ വെളിച്ചത്തെയാകെ

ആഹരിച്ച 

രാഹുകേതുക്കൾ

രാശിചക്രങ്ങളിലെ 

ഏതേതു കോണുകളിലാണ്

പുറം കാട്ടി നിൽക്കുന്നത്‌?


നീയയച്ച ശവമഞ്ചം

ഞാൻ

ഒപ്പു ചാർത്തി കൈപ്പറ്റിയിരിക്കുന്നു. 

എന്നെയതിലടക്കം ചെയ്ത്‌

കത്തുമടക്കുന്നു. 


കുന്നിമണിച്ചെപ്പ്

എത്താക്കൊമ്പിൽ 

പൊട്ടിമലർന്ന

കുന്നിക്കായിനെ

എത്തിപ്പിടിക്കുന്നു.


തുടുതുടുത്ത മുഖത്തെ

കറുകറുത്ത കണ്ണുകളിൽ 

പിടിതരാതൊരു നാണം

ഒളിച്ചുകളിക്കുന്നു


എൻ്റെ ചിരിയിപ്പോൾ

കുന്നിമണിച്ചെപ്പ്

കിലുക്കിക്കിലുക്കി

ഒറ്റച്ചക്രവണ്ടിയോട്ടുന്നു.

Thursday, 21 November 2024

അടയ്ക്കാൻ മറന്ന്....

 

എന്നേ തുറന്നതാണാ പെട്ടി.

അടയ്ക്കാൻ മറന്നിരുന്നു.


ചിതറിക്കിടപ്പുണ്ടെല്ലായിടത്തും

മഞ്ചാടിക്കുരുക്കൾ,

കുപ്പിവളപ്പൊട്ടുകൾ,

വാനംകാണാ മയിൽപ്പീലി,

കാണാതെ പോയതിൻ ബാക്കി

ഒറ്റക്കൊലുസ്സ്‌,

തുണ്ടുക്രയോണുകൾ,

കുത്തിവരച്ച ചിത്രങ്ങൾ,

നൈലോൺമുടി കൊഴിഞ്ഞ

ഉടുപ്പില്ലാപ്പാവ,

വെള്ളാരംകണ്ണുരുട്ടുന്ന

രോമപ്പൂച്ച


ഇന്നും തുറന്നിരിപ്പുണ്ടാ പെട്ടി

അടയ്ക്കാൻ മറന്ന്


Tuesday, 19 November 2024

ബുദ്ധശലഭത്തിൻ്റെ ധ്യാനവഴികൾ

ഓർമ്മകളേ...

പട്ടുനൂൽക്കെട്ടുകളിൽ

ചുറ്റിപ്പിണഞ്ഞ്

എന്തേയിങ്ങനെ

അശ്രാന്തസഞ്ചാരം നടത്തുന്നു.


ഗൗതമൻ്റെ

സഞ്ചാരവഴികളിലിപ്പോൾ

ഒരു ചിറകടി

കേൾക്കുന്നില്ലേ?


ഉപേക്ഷിക്കപ്പെട്ട കൂട്ടിലെ

കിളിച്ചൂടേൽക്കാതെ

പട്ടുപോയ മുട്ടകൾ പോലെ

പൊഴിച്ചിട്ട ചിത്രവർണ്ണങ്ങൾ 

കാണുന്നില്ലേ?


പറന്നകലുമ്പോൾ

ചൂടിൻ കമ്പളം

എടുക്കാൻ മറന്നതല്ല;

എടുക്കാൻ മടിച്ചതാണ്.


അത്രമേൽ ലോലമാകേണ്ടതുണ്ടല്ലോ

ധ്യാനമാർഗങ്ങളിലെ 

ശലഭച്ചിറകുകൾക്ക്



Wednesday, 13 November 2024

കനമില്ലാതെ....

അലയുന്നുണ്ട്‌...

എന്തിനീ യാത്രയെന്ന

ഏതാണു ലക്ഷ്യമെന്ന

മുൾമുനകളിൽ നിന്ന്

പൊങ്ങിപ്പറന്ന്

പഞ്ഞിപ്പതുപതുപ്പ്

കാറ്റിൽ കലർത്തി

ഒരപ്പൂപ്പൻതാടി.


സ്വപ്നഭാരങ്ങളുടെ 

ചങ്ങാടക്കെട്ടിലെ യാത്ര

അവനുള്ളതല്ല.

വിളക്കുമാടത്തിലെരിയുന്ന

മാർഗദീപത്തിനെണ്ണയും

അവൻ പകർന്നതല്ല.


കാറ്റു പാകുമ്പോൾ

വീണുരേണ്ട വിത്തും

മരമായ്, കരുത്തായ്

ചൊരിയേണ്ട തണലും

പൂക്കളെ, കായ്കളെ 

പൊലിക്കേണ്ട കൈകളും

കിളിക്കൂടു നെയ്യുന്ന

ഇലച്ചാർത്തിൻ മറവും

ഭൂമിയെ പുണരുന്ന

വേരിൻ്റെ ചൂടും

തന്നിലുണ്ടെന്നത്

തന്നോടും പറയാതെ

ഒഴുകുകയാണവൻ

കൃതകൃത്യധന്യനായ്.


Sunday, 10 November 2024

എൻ്റെ ചങ്ങായീ......

എൻ്റെ ചങ്ങായീ.....

നിന്നോട് ഞാൻ കൂട്ട് വെട്ടി


നീ ഒന്നോർക്കണമായിരുന്നു,

വന്നു വിളിക്കുമ്പൊഴേ

ഒരെതിർപ്പുമില്ലാതെ

ഞാൻ ഇറങ്ങി വരുന്നുണ്ടെന്ന്.

നീ പോകുന്നിടത്തൊക്കെ

കൂടെത്തന്നെയുണ്ടെന്ന്.


എന്നിട്ടും എപ്പോഴും

പാതിവഴിയിൽ 

ഇരുട്ടിൽ

എന്നെ തനിച്ചാക്കി നീ

എങ്ങോ ഒളിക്കുന്നു.


ഒരു സമ്മാനമെന്ന 

മധുരം നീട്ടി

ഇന്നലെയും നീയെന്നെ 

അനുചാരിയാക്കി.

ആരും കാണാത്ത

രഹസ്യപ്പൂന്തോട്ടത്തിൽ

പൂക്കളും ലതകളും

കെട്ടിയ ഊഞ്ഞാലിൽ

ഇരുന്നാടുന്നൊരു

മാലാഖയുണ്ടെന്ന്

നീ എന്നോട് പറഞ്ഞത്

ഞാൻ വിശ്വസിച്ചു. 

കൂടെയിരുന്നാടാൻ

നീയെന്നെ ക്ഷണിച്ചു.


എൻ്റെ കണ്ണു കെട്ടി നീ

ഊഞ്ഞാലിലാട്ടി.

കാക്കത്തൊള്ളായിരം റോസാപ്പൂക്കൾ

ആ നിമിഷം അവിടെ 

ഒന്നിച്ചു വിരിഞ്ഞിട്ടുണ്ടാകണം. 

പൂമണത്തോടൊപ്പം

എൻ്റെ കൂടെ

ഊഞ്ഞാലാടിയിരുന്നത്

ആ മാലാഖ തന്നെയാവണം.

കാണാൻ ഞാൻ

കണ്ണുകളുടെ കെട്ടഴിക്കാൻ നോക്കി. 

നീയപ്പോൾ എന്നെ 

ഊഞ്ഞാലിൽ നിന്നു തള്ളിയിട്ട്

ഓടിക്കളഞ്ഞു.

ഇനി നിൻ്റെ കൂടെ ഞാൻ

എങ്ങോട്ടും വരില്ല.... സത്യം.



കണ്ണുകൾക്കു മുറുകേ തഴുതിട്ടാണ്

ഇന്നു ഞാൻ ഉറങ്ങാൻ കിടന്നത്.

എന്നാലും എനിക്കറിയാം

നീ വരും.

പൂട്ടിയ കണ്ണുകളിൽ

മുട്ടി വിളിക്കും

ഉറക്കം വന്ന്

ഓടാമ്പലൂരും

ഇമകൾക്കുള്ളിലൂടെ നീ

ഉള്ളിൽ കടക്കും

എന്നെ വിളിക്കും.

വാശിക്കമ്പളം വലിച്ചെറിഞ്ഞ്

ഞാനിന്നും

നിൻ്റെ കൂടെ വരും.

ആ  ഊഞ്ഞാലിൽ

വീണ്ടുമൊന്നിരിക്കാൻ..

മനസ്സിൻ്റെ നിലവറയിലെ

വാസനക്കുപ്പി  തട്ടിത്തുറന്നൊഴുകുന്ന

സുഗന്ധത്തെ കൂട്ടിരുത്തി

ഒന്നുകൂടിയാടാൻ..


ആയത്തിലായത്തിൽ

ഉഞ്ഞാലിലാടുമ്പോൾ

ഇന്നലെപ്പോലെ എന്നെ നീ

തള്ളിയിടരുത്.

ഓർമ്മ വരച്ച

അമ്മിഞ്ഞമണത്തിൻ റോസാപ്പൂക്കൾ

കണ്ണിൽ വിടർത്താൻ

ഇനി ഞാൻ കണ്ണിലെ 

കെട്ടഴിക്കില്ല.

സത്യം





ഒരിക്കൽ മാത്രം നനയേണ്ട പുഴ

ഒരിക്കൽ മാത്രം നനയേണ്ട 

ഒരു പുഴയുണ്ട്.

കാലൊന്നു നനച്ചു പോയാൽ

നിങ്ങളെ അത്

വഴുതി വീഴിക്കുമെന്നുറപ്പ്.

അടിയൊഴുക്കിൻ്റെ ആഴങ്ങളിലേക്ക് 

മുക്കിത്താഴ്ത്തുമെന്നും

ചുഴികൾ നിങ്ങളെ ചുഴറ്റുന്ന

കാന്തവലയങ്ങളാകുമെന്നും

നിങ്ങളെ മാത്രം കാത്തുകാത്തിരിക്കുന്ന

അത്യഗാധതകളിലേക്ക് 

വലിച്ചെടുക്കുമെന്നും ഉറപ്പ്. 

അയിരിൽ നിന്നു വേർതിരിയുന്ന

ലോഹമെന്ന പോലെ

നിങ്ങളിലെ നിങ്ങൾ 

ഉരുവാകുന്നതിൻ്റെ നൈർമ്മല്യത്തിൽ

ഒരു ഗർഭസ്തരം നിങ്ങളെ പൊതിയും.

പിന്നെയെല്ലാം ശാന്തം.

ചുറ്റുമുള്ള ജലമപ്പോൾ

സ്വച്ഛവും നിർമ്മലവുമാകും.

ആ ജലക്കണ്ണാടിക്ക്

നിങ്ങളുടെ കണ്ണുകളാണ്.

ലോകത്തേറ്റവും സുന്ദരൻ/സുന്ദരി 

നിങ്ങളെന്ന്,

സത്യം മാത്രം പറയും

ആ കണ്ണാടിക്കണ്ണുകൾ.



ഒരിക്കൽ നനഞ്ഞാൽ

കരകയറാനാവാത്ത,

ഒരു സൂര്യനും 

ബാഷ്പീകരിക്കാനാവാത്ത,

ഒരു തണുപ്പിനും

ഘനീഭവിപ്പിക്കാനാകാത്ത

ഒരു പുഴയുണ്ടെല്ലാവരിലും.

അതിൽ 

ഒരിക്കൽ പോലും 

നനയാത്തവരുമുണ്ട്.



Wednesday, 30 October 2024

തേടൽ

തേടിയിറങ്ങുമ്പോൾ
കണ്ടെടുക്കുമെന്ന കാതലുറപ്പുള്ള
ബോധിവൃക്ഷശാഖകൾ
ഏതോ അജ്ഞാതദ്വീപുകളിൽ നിന്ന്
മന്ത്രവിരൽ നീട്ടി വിളിച്ചിരുന്നു.
മൂടൽമഞ്ഞിൻ വിരിമറയ്ക്കുള്ളിലെ
പാതികൂമ്പിയ തളിരിലമിഴികൾ
ധ്യാനഭാവം പൂണ്ടിരുന്നു.
ധ്രുവച്ചിറകുകളിൽ പറന്നണഞ്ഞൊരു
മായാദീപ്തി
ദൂരത്തെ കൺകെട്ടി മയക്കിയിരുന്നു.

വാക്കിൻ വിള്ളൽപ്പിളർപ്പുകളിലൂടെ
നോക്കുകൾ കൂലംകുത്തിയൊഴുകുന്ന
കിഴുക്കാം തൂക്കാം ഗർത്തങ്ങളിലൂടെ
പക്ഷിച്ചിറകു മുറിക്കുന്ന
നിശ്വാസക്കൊടുങ്കാറ്റിലൂടെ
കാഴ്ചയെ കണ്ണുകെട്ടും തിരമാലകളിലൂടെ
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഹൃദയച്ചുവപ്പുള്ള
ആ മാന്ത്രികദ്വീപിൽ
നീയുണ്ടാകുമെന്ന

പ്രതീക്ഷയുടെ തോണി തുഴഞ്ഞ്

ഒഴുക്കിനെതിരെയുള്ള

ദുർഘടയാത്ര.


പാതിവഴിയിൽ
തുഴത്തണ്ടൊടിച്ച്
അഗാധതയിലേക്കെടുത്തെറിയുന്ന
ജലപാതം.

കുത്തൊഴുക്ക് തകർത്ത
പാറക്കെട്ടുകൾക്കൊപ്പം
മുങ്ങിമറഞ്ഞ മായാദ്വീപിൻ്റെ
ഓർമ്മബാക്കിയായി
ചുഴിയിൽ മറയുന്നു,
കുതിർന്നുമിഴിഞ്ഞ ഒരേകനേത്രം


പിന്നെ
ജലത്തോളേറിയ ദലം പോൽ
അയാസരഹിതമായി
ഒഴുക്കിനൊത്ത് അങ്ങിനെ...



ആഴങ്ങളിൽ നിന്ന്
മെല്ലെയുയർന്നു വന്ന
ഇരുകൈകൾ
തോണിയിൽ പിടുത്തമിട്ടത്‌
അപ്പോഴാണ്.
വലിച്ചുയർത്തി നോക്കുമ്പോഴുണ്ട്
ചിരിയിൽ
തടാകപ്പരപ്പുകളുടെ ശാന്തതയൊളിപ്പിച്ച
ഒരുവൾ

പ്രകാശപൂരിതമായ
പവിഴദ്വീപിൻ തീരങ്ങളിലൂടെ
ഞങ്ങളിപ്പോൾ
കരം കോർത്ത് നടക്കുന്നു.
ശരൽക്കാലവർണ്ണങ്ങൾ
പാവാട ചുറ്റിയ
തീരജലത്തിൽ
ഒരൊറ്റ പ്രതിച്ഛായ
ഞങ്ങൾക്കൊപ്പം
ചിരിച്ചു നീങ്ങുന്നു.


















Monday, 28 October 2024

പക്ഷികൾ വായിക്കപ്പെടുന്നത്‌...


തെളിഞ്ഞ ആകാശം

ചിറകു വിരിച്ചു പാറുന്നൊരു പറവയെ

സ്വാതന്ത്ര്യമെന്നു വായിക്കുമ്പോൾ,


കൺവാട്ടം പിടിച്ച്

അങ്ങുയരെ...

അങ്ങങ്ങുയരെ

അങ്ങ് മേഘങ്ങളോളം ഉയരെ

പറവപ്പൊട്ടിനെ കാണുന്ന

ഒരു കൂട്ടം നരുന്തുകൾ

പരുന്തെന്ന്,

ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...

അല്ലല്ല.. പ്രാവെന്ന്,

ഇറച്ചി രുചികരമെന്ന്...

തത്തയെന്ന്,

കൂട്ടിലിട്ടു മെരുക്കാമെന്ന്...

മൈനയെന്ന്,

പാട്ടു പാടിക്കാമെന്ന്...

കുയിലെന്ന്,

മറുമൊഴി കൂകാമെന്ന്...

പഞ്ചവർണ്ണക്കിളിയെന്ന്,

ഇരുട്ടിലടയ്ക്കാമെന്ന്...

കൗശലം  കവണയിൽ

കല്ലു  പായിക്കുന്നു.


ഭൂമിയെ സൗന്ദര്യമെന്നു വായിക്കുന്ന 

പറവക്കണ്ണുകളോ,

അങ്ങു താഴെ...

അങ്ങങ്ങു താഴെ....

അങ്ങു പാതാളത്തോളം താഴെ...

ചെറുമനുഷ്യരെ കാണുന്നു. 

അവരുടെ കല്ലുകളി കാണുന്നു. 


പേരറിയാപ്പക്ഷിയപ്പോൾ

ദിക്കുകൾ നിറയുന്ന  ചിറകുകൾ വീശി,

മേഘങ്ങളെ പറപ്പിച്ച്

അങ്ങകലെ..

അങ്ങങ്ങകലെ...

അങ്ങ് ചക്രവാളങ്ങളോളം അകലെ.

സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ

ഒറ്റനക്ഷത്രം ലക്ഷ്യമാക്കി

പറന്നുപോകുന്നു.

Saturday, 26 October 2024

[ബ്രാൻ്റഡ്] വാനിറ്റി ബാഗ്

 പേരിന്നാഭിജാത്യവും

രൂപസൗകുമാര്യവും

സാമുഹ്യമൂല്യവും

ആവോളം വിളമ്പി,

ഉണ്ണുന്നു ഞാൻ, വാനിറ്റിയെ 


ക്രെഡിറ്റ് കാർഡുകൾ,

ചെക്ക്ബുക്കുകൾ,

വിലയേറിയ മൊബൈൽ ഫോൺ,

സൺ ഗ്ലാസുകൾ,

മെയ്ക്കപ്പ് സെറ്റുകൾ,

നീളുന്നെൻ സ്വന്തപ്പട്ടിക.


എൻ്റെ ഉടലൊതുക്കം

ഫ്ലൈറ്റുകളിൽ,

കാറുകളിൽ,

ലോകം ചുറ്റുന്നു.


എൻ്റെ സാന്നിധ്യം

ഫൈവ് സ്റ്റാർ ഹോട്ടലുകളെ,

ജിമ്മുകളെ,

ഡാൻസ് ബാറുകളെ

അഹങ്കാരപൂരിതമാക്കുന്നു.



ഒഫീഷ്യൽ മീറ്റിങ്ങുകളെ

കാൻ്റിൽ ലൈറ്റ് ഡിന്നറുകളെ

ഞാനലങ്കരിക്കുന്നു. 


എപ്പോഴോ കാലം 

ഔർഗ്ലാസ് 

കീഴ്മേൽ മറിക്കുന്നു.

ഭൂമിയുടെ മറുപുറത്തേക്ക് 

ജരകളോടെ ഞാൻ

ചൊരിയപ്പെടുന്നു. 



വിണ്ടുപൊട്ടിയ നഖങ്ങളിൽ 

അധ്വാനം കരിപുരട്ടിയ

ഏതോ കൈകൾ

തിരസ്കൃതർക്കിടയിൽ നിന്നെന്നെ

കോരിയെടുക്കുന്നു.

ഇടനെഞ്ചോടു ചേർത്ത്

നന്ദിമിടിപ്പിൻ്റെ താളം പകരുന്നു.



കാലഗണനയില്ലാത്ത തിരക്കുകൾ

ഇപ്പോളെൻ്റെ പ്രഭാതങ്ങളെ

വിളിച്ചുണർത്തുന്നു.


നാട്ടിൻപുറത്തിലൂടെയും

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും

സർക്കാർ ബസിലൂടെയും

കുലുങ്ങിയുള്ള യാത്രകളിലൂടെയും

ചായമടിക്കാത്ത ജീവിതമെന്നെ

താലോലിച്ചാശ്ലേഷിക്കുന്നു. 


ചോറ്റുപാത്രത്താൽ, 

കുപ്പിവെള്ളത്താൽ,

കമ്പി പൊട്ടിയ കുടയാൽ,

കഷായക്കുറിപ്പടിയാൽ ഒക്കെ

മഹോദരം ബാധിച്ചപോൽ   

വയർ വിള്ളുമ്പോൾ

പൊട്ടിയടരാറായ ഒരു ബ്രാൻ്റ് നെയിം

എൻ്റെ പള്ളയിലിരുന്ന്

ചിറി കോട്ടുന്നു.



എന്നിട്ടും നിറവോടെ ഞാൻ 

തിരക്കിട്ടോടുന്നു;

[ബ്രാൻ്റഡ് ആകാത്ത] ഒരുപാടു നെടുവീർപ്പുകളെ 

കുത്തിനിറച്ച്

ഇപ്പോൾ ഇതുവഴി 

ഒരു വണ്ടി വരും

അതു പിടിക്കേണ്ടതുണ്ട്.

വൈകിപ്പോയിയെന്നാൽ

അധികാരക്കസേരയ്ക്കു മുന്നിൽ

തലകുനിച്ചു നിൽക്കേണ്ടി വരുന്ന 

മാനിയായ ഒരുവളുടെ

[ദുരയില്ലാ] അഭിമാനം

കാത്തുരക്ഷിക്കേണ്ടതുണ്ട്.

അതിനുമുൻപ് 

ഒന്നിനുമല്ലാത്ത

ഈ ബ്രാൻ്റ് നെയിം 

ഞാനൊന്നെറിഞ്ഞുകളയട്ടെ.









Thursday, 17 October 2024

സമ്പൂർണ്ണരുചിയിൽ പാകപ്പെടേണ്ടതിൻ്റെ പാചകവിധികളിൽ ചിലത്

 നാലുപുലർച്ചക്കു പാതിയുറക്കത്തെ

കുമ്പിൾ ജലം മുക്കിയുണർത്തി വിടും.

'അടിച്ചുതളിച്ചുചിതം' വരുത്തി,

ഐശ്വര്യമുള്ളിൽ കുടിയിരുത്തും.

'അടുക്കളപ്പൂങ്കാവന'ത്തിലേറ്റും.

പുകയൂതി കത്തിക്കും വിറകടുപ്പിൽ

പല മൺകലങ്ങളിൽ ഞാൻ പൂത്തിടും.

കല്ലിലരച്ച മസാലക്കൂട്ടിൽ

ഏറെ രുചിയോടെ  ഞാൻ വിളയും.

അഴുക്കിനെ പാടെയിളക്കി മാറ്റാൻ

അലക്കുകല്ലിന്നരികിൽ സോപ്പിൽ മുക്കി

കുന്നുപോലെന്നെ കുതിർത്തി വയ്ക്കും. 

പിന്നെ കുളിച്ചു കുറിയണിയിച്ചിടും.

ഈറനിറ്റുന്ന കാർക്കൂന്തൽത്തുമ്പിൽ

തുളസിക്കതിരൊന്ന് ചാർത്തിച്ചിടും.

ഏലക്കയിടിച്ചിട്ട്, പാകത്തിനു പാൽ ചേർത്ത്,

കടുപ്പത്തിലെന്നെ കപ്പിൽ നിറയ്ക്കും.

ഏഴര എന്നെന്നിൽ അലാറമുണരും; അപ്പോൾ, 

നിന്നെ പുണരും പുതപ്പു നീക്കി

മെല്ലെ ഞാൻ നിന്നെ വിളിച്ചുണർത്തും.

ആവി പറക്കുന്ന എന്നെ നീട്ടും.

കടുപ്പവും രുചിയും കെങ്കേമമെന്ന്

തൃപ്തിയോടെന്നെ നീ സ്വീകരിക്കും; ശേഷം, 

'സമ്പൂർണ്ണസ്ത്രീ'പ്പട്ടം എടുത്തു ചുറ്റി,

നിറവോടെ ഞാൻ തിരികെ നടക്കും.

വാ പൊത്തിച്ചിരിക്കുന്ന മിക്സിയെ, ഗ്രൈൻ്ററെ

വാഷിങ്ങ് മെഷീനെ, ഗ്യാസ് സ്റ്റവ്വിനെ,

കണ്ടില്ലയെന്നു നടിക്കും; പിന്നെ

നിൻ റ്റൂത്ത്ബ്രെഷിൽ പേസ്റ്റ് തേച്ചൊരുക്കും.

ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കും.

ഇസ്തിരിയിട്ടെന്നെ നിവർത്തി വയ്ക്കും; പിന്നെ

ഹാങ്ങറിൽ  'അറ്റ്‌-റ്റെൻഷ'നിൽ തൂങ്ങി നിൽക്കും.

ചുളിവില്ലാതെ എന്നെ നീയണിയും; കാണാ-

പ്പുരുഷക്കിരീടമെടുത്തു വയ്ക്കും. ശേഷം,

തല വാനിൽ തൊട്ടു നടന്നു പോകും.







Tuesday, 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

ഇരവിലും പകലിലും

ഋതുസന്ധ്യാനേരത്തും

കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിലെ ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

ചിറ താണ്ടി,

പുഴ താണ്ടി,

മൂകമാമിരുൾ താണ്ടി

ഒരു മിന്നി നമ്മിലേക്കണയുന്നുണ്ട്


പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കൺപരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


അയാളപ്പോൾ

പൊട്ടിയ ഇരുട്ടിൻ്റെ കണ്ണികൾ

തുന്നുകയായിരുന്നു.

ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.


വാനമപ്പോൾ

മഴ വീശിയെറിഞ്ഞു. 

മഴക്കണ്ണികളിൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന ജീവൻ്റെ പിടച്ചിൽ



Thursday, 10 October 2024

ഇപ്പോൾ കിട്ടിയ വാർത്ത

 ഇപ്പോൾ കിട്ടിയ വാർത്തയിൽ

പത്രക്കടലാസിൽ 

അയാൾ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു;

ചുറ്റും ചോരക്കളം തീർത്ത്

പുറകിലൊരു കഠാര

എഴുന്നു നിൽപ്പുണ്ടായിരുന്നു.



പേർ അത്രമേൽ സുപരിചിതം

ഇൻസെറ്റിലെ പടത്തിലെ മുഖം,

അത്രമേൽ സുപരിചിതം. 

എന്നാലോ..

വാർത്തയിലെ അയാൾ 

ഒട്ടും പരിചിതനല്ല.


നോക്ക്, ഇത് നിങ്ങളല്ല

കള്ളക്കടത്തുമാഫിയ അംഗത്തിന്

സ്വർണ്ണക്കടത്തിനിടയിൽ കുത്തേറ്റെന്ന

പത്രവാർത്തയിൽ കമിഴ്ന്നു കിടക്കാതെ, 

എൻ്റെ  കൈപിടിച്ചെഴുന്നേൽക്ക്.

ഈ വാർത്തയിൽ

നിങ്ങളില്ല എന്ന് 

ഉറക്കെയലറ്


വിറക്കുന്ന എൻ്റെ കൈ 

അയാൾ പിടിച്ചില്ല

ഇത് 'മുൻ കൂട്ടിയെഴുതപ്പെട്ട'തെന്നും

'നിനക്കു തിരുത്താനാവാത്തതെന്നും'

അയാളുടെ നിശ്ശബ്ദത 

കമിഴ്ന്നു കിടന്നു.


പകച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 

എൻ്റെ മൊബൈൽ ഫോൺ എവിടെ?

ഇന്നലെ രാത്രിയിൽ കൂടെയിറങ്ങി വന്ന 

കാമിനിയെവിടെ?

അവൾ കൊണ്ടു വന്ന ബാഗും 

ഞങ്ങൾ വന്ന ബൈക്കുമെവിടെ?


അയാൾ പരതിയോടി,

കഠാരക്കുത്തേറ്റ് 

ചോരയൊലിപ്പിച്ചു കിടന്ന

പ്രഭാതവാർത്തയിൽ 

അനക്കമറ്റുവീണുപോയ നിഴലിനെ

പിന്നിലുപേക്ഷിച്ച്

Friday, 16 August 2024

സ്റ്റോപ്പില്ലാത്തിടത്തു നിന്നും ചാടിക്കയറുന്നവർ

 സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്ന്

പെട്ടെന്നാണൊരുവൾ

വണ്ടിക്കകത്തേക്ക്

ചാടിക്കയറിയത്.

വെപ്രാളത്തിനിടയിൽ

പിടിവിട്ട്

ഭാരമേറിയ അവളുടെ ഷോൾഡർ ബാഗ്

പുറത്തേക്ക് തെറിച്ചു വീണു.

സ്വാഭാവീകമായും അവൾ

ആദ്യം സ്തബ്ധയായി

പിന്നെ വിഷണ്ണതയോടെ 

വണ്ടിക്കകത്തെ

ഒന്നാമത്തെ സീറ്റിൽ ഒന്നാമതായിരിക്കുന്ന 

ആളെ നോക്കി.

അയാളുടെ മുഖത്ത് ചിരി.

രണ്ടാമത്തേയാളുടേയും 

മൂന്നാമത്തെയാളുടേയും മുഖത്ത് ചിരി

നാലാമത്തെയാളുടേയും അഞ്ചാമത്തെയാളുടേയും

മുഖത്ത് ചിരി

ഒന്നാമത്തെ ബോഗിയും

രണ്ടാമത്തെ ബോഗിയും ചിരി

മൂന്നാമത്തെ ബോഗിയും നാലാമത്തെ ബോഗിയും ചിരി

തീവണ്ടി മുഴുവൻ ചിരി

അവളോ ചിരിയോചിരി


ചിരിച്ചുചിരിച്ചുകിതച്ച്

താളത്തിൽ

മെല്ലെ നീങ്ങുന്ന വണ്ടിയും

വണ്ടിയിൽ ചിരിച്ചുനീങ്ങുന്നവരും

പ്രതീക്ഷിക്കുന്നുണ്ട്,

സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്നും

മറ്റൊരുവനോ മറ്റൊരുവളോ

എപ്പോൾ വേണമെങ്കിലും 

വണ്ടിയിലേക്ക് ചാടിക്കയറാമെന്ന്

സ്വാഭാവീകമായും അവരുടെ തോൾസഞ്ചി

പിടിവിട്ടു താഴെ വീഴുമെന്ന്.

സ്വാഭാവികമായും ട്രെയിൽ നിറയെ

അപ്പോഴുമൊരു ചിരിയുണ്ടാകുമെന്ന്.

സ്വാഭാവികമായും

ആ ചിരി

അപ്പോൾ വണ്ടിയിൽ ചാടിക്കയറിയവനിലേക്ക്/ അവളിലേക്ക്

സംക്രമിക്കുമെന്ന്.

അവരുടെ 

ചിരിതാളങ്ങൾ കൂടി അവാഹിച്ച് 

മന്ദം നീങ്ങിക്കൊണ്ടിരിക്കും,

ഒരിടത്തും സ്റ്റോപ്പില്ലാത്ത ആ ട്രെയിനെന്ന്



 

Wednesday, 7 August 2024

ആവേഗം

തികച്ചും സാധാരണമായിരുന്നു, 

ആ വൈകുന്നേരവും

പ്രണയം മറന്നുപോയ

അയാൾ

അന്നും പതിവുപോലെ

ദിനാദ്ധ്വാനവിയർപ്പ്

വീശിവീശിയാറ്റിക്കൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ ഭാര്യ

അടുപ്പൂതിയൂതി

പുക നിറച്ചുകൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ പിതാവ്

മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിച്ച് 

തെക്കോട്ടു നോക്കിയിരിക്കുകയോ ചെയ്തിരുന്നു,

പ്രണയം മറന്നുപോയ

അയാളുടെ അമ്മ

പുല്ലു വെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തിരുന്നു.

പ്രണയമെന്തെന്നറിയാത്ത

അയാളുടെ കുഞ്ഞുങ്ങൾ

തേഞ്ഞുതീർന്ന റബ്ബർച്ചെരുപ്പിൻ്റെ

ഒറ്റച്ചക്രവണ്ടിയോട്ടി 

കളിച്ചു കൊണ്ടിരുന്നു.


ശേഷം 

പ്രകൽ മാഞ്ഞു

രാത്രിയായി

രാത്രി മാഞ്ഞു

പകലായി


തികച്ചും അസാധാരണമായിരുന്നു, 

ആ ദിവസം

എങ്ങും പ്രണയക്കാറ്റടിച്ചിരുന്നു.

അയാളന്ന് വിയർത്തില്ല.

ഭാര്യ അടുപ്പൂതിയില്ല.

അച്ഛൻ മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിക്കുകയോ ചെയ്തില്ല

അമ്മ പുല്ലുവെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തില്ല

കുഞ്ഞുങ്ങളെ ആരും

ഉറക്കെഴുന്നേൽപ്പിച്ചില്ല.


നാളേറെയായി ഒതുക്കിവച്ച

പ്രണയാവേഗങ്ങൾ

കടിഞ്ഞാൺ പൊട്ടിച്ചു കുതിച്ച 

തലേ രാത്രിയിൽ

ഉറങ്ങാതൊരു മലയും പുഴയും

തമ്മിൽ കെട്ടിപ്പുണർന്നു പുണർന്ന്

മണ്ണുനീളെ 

പുതിയ സ്നേഹഗാഥകൾ

രചിച്ചൊഴുകി.


പെയ്തുതോർന്ന

പ്രണയത്തിനൊടുവിൽ

പുഴ

അമ്മഭാവം പകർന്നു.

തൊട്ടിലാട്ടി.

താരാട്ടുപാട്ടിലലിഞ്ഞ്

അവരെല്ലാം

ഉറക്കമുണരാതുറങ്ങി.